സമീപകാല ക്രിക്കറ്റിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും നടുവിലാണ് മലയാളി താരം സഞ്ജു സാംസണെയും വിരാട് കോഹ്‌ലിയെയും പോലുള്ള സീനിയർ കളിക്കാർക്കൊപ്പം യുവതാരം ശുഭ്മൻ ഗില്ലും നിലകൊള്ളുന്നത്. ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് ശുഭ്മൻ ഗിൽ എത്തിയതിനെ പലരും പൂർണ്ണ മനസ്സാടെ അംഗീകരിക്കാൻ ഇപ്പോഴും തയ്യാറായിട്ടില്ല. ക്രിക്കറ്റിലെ അടുത്ത വലിയ പ്രതിഭാസമെന്നോ കോഹ്‌ലിയുടെ പിൻഗാമിയെന്നോ ഉള്ള വിശേഷണങ്ങൾ ഗില്ലിന് നൽകുമ്പോൾ വലിയൊരു വിഭാഗം ആരാധകരും മുൻ താരങ്ങളും അതിനെതിരെ നെറ്റിചുളിക്കാറുണ്ട്.
എന്നാൽ വിമർശകരുടെ ഇത്തരം അടക്കംപറച്ചിലുകൾക്കും അവിശ്വാസങ്ങൾക്കും തൻറെ മാസ്മരിക ബാറ്റിംഗ് പ്രകടനത്തിലൂടെ കടുത്ത മറുപടി നൽകുകയാണ് ഈ പഞ്ചാബ് സ്വദേശി. കളിക്കളത്തിൽ ഗിൽ പുറത്തെടുക്കുന്ന അസാധാരണമായ മികവും കളി ശൈലിയും അവൻ ഒരു അടിയുറച്ച മാസ്റ്റർ ക്ലാസ് ബാറ്ററാണെന്ന് അടിവരയിട്ട് തെളിയിക്കുന്നതാണ്. പലരും അവന്റെ ക്യാപ്റ്റൻസി യോഗ്യതയെ ചോദ്യം ചെയ്യുമ്പോഴും ബാറ്റിംഗിൽ താരം പുലർത്തുന്ന സ്ഥിരതയും ക്ലാസും ആർക്കും തള്ളിക്കളയാനാകാത്ത യാഥാർത്ഥ്യമായി മാറിക്കഴിഞ്ഞു.
പ്രത്യേകിച്ച് 2026-ലെ ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ ശുഭ്മൻ ഗിൽ കാഴ്ചവെച്ചിട്ടുള്ള ബാറ്റിംഗ് സ്ഥിതിവിവരക്കണക്കുകൾ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. ഈ വർഷം കളിച്ച മത്സരങ്ങളിൽ 56 പന്തിൽ 71 റൺസ്, 53 പന്തിൽ 56 റൺസ്, 18 പന്തിൽ 23 റൺസ് എന്നിങ്ങനെ മികച്ച തുടക്കം നൽകിയ താരം, പിന്നീട് പുറത്താകാതെ 66 പന്തിൽ നേടിയ 84 റൺസിലൂടെയും 110 പന്തിൽ നിന്ന് അടിച്ചുകൂട്ടിയ 154 റൺസിന്റെ വമ്പൻ സെഞ്ച്വറിയിലൂടെയും തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താനെന്ന് തെളിയിച്ചു. ഏറ്റവും ഒടുവിൽ നടന്ന മത്സരത്തിൽ 75 പന്തിൽ പുറത്താകാതെ നേടിയ 80 റൺസ് കൂടി ചേരുമ്പോൾ ഈ വർഷത്തെ ഏകദിന ഫോർമാറ്റിൽ ഗില്ലിന്റെ ആധിപത്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാകും. സ്ട്രൈക്ക് റേറ്റ് നിലനിർത്തിക്കൊണ്ടുതന്നെ വലിയ സ്കോറുകളിലേക്ക് ടീമിനെ നയിക്കാനുള്ള അവന്റെ ഈ അസാധാരണ കഴിവിനെ അംഗീകരിക്കാൻ ക്രിക്കറ്റ് പ്രേമികൾ തയ്യാറാകേണ്ടതുണ്ട്.
ടീം മാനേജ്‌മെന്റിൽ അനാവശ്യമായ തർക്കങ്ങളും പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്ന് ദിനേഷ് കാർത്തിക്കിനെപ്പോലുള്ള മുൻ താരങ്ങൾ വിമർശിക്കുമ്പോഴും, കളിക്കളത്തിനകത്ത് നായകൻ എന്ന നിലയിലും പ്രമുഖ ബാറ്റർ എന്ന നിലയിലും തന്റെ ശ്രദ്ധ തിരിയാതെ കാക്കാൻ ഗില്ലിന് സാധിക്കുന്നുണ്ട്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കാൻ ജസ്പ്രീത് ബുംറയെ കൃത്യസമയത്ത് പന്തേൽപ്പിച്ച് ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്കിനെ വീഴ്ത്തിയ ഗില്ലിന്റെ നായകതന്ത്രം ഇന്ത്യക്ക് വലിയ ബ്രേക്ക് ത്രൂ ആണ് സമ്മാനിച്ചത്.
2027 ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് വിരാട് കോഹ്‌ലിയുമായി നെറ്റ്സിൽ ദീർഘനേരം ഭാവി ടീം കോമ്പിനേഷനുകളെക്കുറിച്ച് ഗിൽ നടത്തിയ ചർച്ചകൾ താരം ദീർഘവീക്ഷണത്തോടെയാണ് കാര്യങ്ങൾ കാണുന്നതെന്ന് തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ഗില്ലിന്റെ ക്യാപ്റ്റൻസിയിലോ കഴിവി ലോ സംശയമുള്ളവർക്ക് ഈ 2026 ലെ റൺവേട്ടയും മാച്ച് വിന്നിംഗ് പ്രകടനങ്ങളും കണ്ണുതുറപ്പിക്കുന്ന മറുപടിയാണ്. വരും മത്സരങ്ങളിലും ഈ ക്ലാസ് പ്രകടനം തുടരാൻ സാധിച്ചാൽ വിമർശകരുടെ വായടപ്പിച്ച് ക്രിക്കറ്റിലെ അനിഷേധ്യ നേതാവായി മാറാൻ ശുഭ്മൻ ഗില്ലിന് അധികകാലം വേണ്ടിവരില്ല.












