കേരളത്തിന്റെ മുഖ്യമന്ത്രി വി. ഡി. സതീശൻ ഇന്ന് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം പ്രധാനമന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ രാവിലെ 11:15-നും, തുടർന്ന് ഉച്ചയ്ക്ക് 2:30-ന് കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച്ച നിശ്ചയിച്ചിട്ടുണ്ട്. നാളെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കേരളത്തിന്റെ സമഗ്ര വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ സന്ദർശനത്തിലെ പ്രധാന ലക്ഷ്യം. വിവിധ പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാനത്തിന് അടിയന്തരമായി ആവശ്യമായ കേന്ദ്ര സഹായം ചർച്ച ചെയ്യും. റെയിൽവേ വികസനം, പ്രധാന തുറമുഖ പദ്ധതികൾ, എയിംസ്, കൊച്ചി മെട്രോ രണ്ടാം ഘട്ടം തുടങ്ങി കേന്ദ്ര സഹായം അനിവാര്യമായ പദ്ധതികൾ ചർച്ചാവിഷയമാകും.
സംസ്ഥാന സർക്കാരിന്റെ ഭാവി വികസന പ്ലാനുകൾ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും ധരിപ്പിക്കും. കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, സംഘടനാപരമായ കാര്യങ്ങളും അവരുമായി ചർച്ച ചെയ്തു.








