ന്യൂഡൽഹി : ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടി ന്യൂഡൽഹിയിൽ നടന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ജപ്പാൻ വിദേശകാര്യ മന്ത്രി തോഷിമിത്സു മൊട്ടേഗി, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
ചർച്ചകൾക്ക് ശേഷം ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ നാല് രാജ്യങ്ങളുടെയും പ്രതിപ്രതിനിധികൾ സംയുക്ത പ്രസ്താവന പുറത്തിറക്കി.
സ്വതന്ത്രവും സുരക്ഷിതവുമായ ഇൻഡോ-പസഫിക് മേഖലയാണ് പ്രധാന ലക്ഷ്യമെന്ന് നാല് നേതാക്കളും ചേർന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
ഇൻഡോ-പസഫിക് മേഖല ആഗോള വളർച്ചയുടെയും സ്ഥിരതയുടെയും പ്രധാന ചാലകശക്തിയായി തുടരണമെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷിതവും തടസ്സമില്ലാത്തതുമായ സമുദ്ര വാണിജ്യം ഉറപ്പാക്കുന്നതിനെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ആവർത്തിക്കുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ സപ്ലൈ ചെയിൻ സുരക്ഷ, നിർമ്മാണ മേഖലയിലെ കേന്ദ്രീകരണം, നിർണായക അടിസ്ഥാന സൗകര്യങ്ങളിലെ കുറവുകൾ എന്നിവ പരിഹരിക്കാൻ ക്വാഡ് രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽപ്പറത്തിക്കൊണ്ടുള്ള ഒരു ശക്തിയുടെയും കടന്നുകയറ്റങ്ങൾ ഇൻഡോ-പസഫിക് മേഖലയിൽ അനുവദിക്കില്ലെന്ന് നേതാക്കൾ പ്രഖ്യാപിച്ചു. നിർണായക ധാതുക്കളുടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെയും കൈമാറ്റത്തിനായുള്ള സഹകരണം ശക്തമാക്കാനും യോഗത്തിൽ തീരുമാനമായി.








