മുംബൈ : ബക്രീദിന് മുന്നോടിയായി മുംബൈയിൽ സംഘർഷം. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ കനത്ത ഏറ്റുമുട്ടൽ നടന്നു. മുംബൈയിലെ മിരാ റോഡിലുള്ള ഒരു റെസിഡൻഷ്യൽ ഹൗസിങ് സൊസൈറ്റിയിൽ ആയിരുന്നു സംഭവത്തിന്റെ തുടക്കം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് ബലിമൃഗങ്ങളായ ആടുകളെ വലിയതോതിൽ എത്തിച്ച് പരസ്യമൃഗബലിക്ക് തയ്യാറെടുത്തതോടെ ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും ഏറ്റുമുട്ടലും ഉണ്ടാവുകയായിരുന്നു. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ബക്രീദ് പ്രമാണിച്ച് സൊസൈറ്റി വളപ്പിൽ താൽക്കാലികമായി ഒരു ഷെഡ്ഡ് നിർമ്മിച്ച് അതിലേക്ക് നാൽപ്പതോളം ആടുകളെ ഒരു വിഭാഗം ആളുകൾ എത്തിച്ചതാണ് തർക്കത്തിന് കാരണമായത്. റസിഡൻഷ്യൽ ഏരിയകളിൽ മുൻകൂർ അനുമതിയില്ലാതെ മൃഗബലി നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ മുൻ ഉത്തരവുകൾ ചൂണ്ടിക്കാട്ടി സൊസൈറ്റിയിലെ ഭൂരിഭാഗം താമസക്കാരും രംഗത്തെത്തുകയായിരുന്നു. താമസക്കാരുടെ എതിർപ്പിനെത്തുടർന്ന് മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെത്തി താൽക്കാലിക ഷെഡ്ഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ, രാത്രിയോടെ വീണ്ടും ഷെഡ്ഡ് നിർമ്മിക്കാൻ ശ്രമം നടന്നതോടെ വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗദൾ പ്രവർത്തകരും സൊസൈറ്റിയിലെ ഒരു വിഭാഗം ആളുകളും ഒത്തുകൂടുകയും സംഘർഷം ഏറ്റുമുട്ടലിലേക്ക് നീങ്ങുകയുമായിരുന്നു.
സൊസൈറ്റിയിലെ പ്രശ്നത്തിൽ ഇടപെടാൻ എത്തിയ തങ്ങളെ ഒരു സംഘം ആളുകൾ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്ന് വിശ്വഹിന്ദു പരിഷത്ത് കോർഡിനേറ്റർ ഹർഷ് സിംഗ് പരാതി നൽകി. സംഘർഷത്തെക്കുറിച്ച് പരാതി ലഭിച്ചയുടൻ പോലീസ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.








