ന്യൂഡൽഹിയിൽ നടന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് പിന്നാലെ, നിർണ്ണായക നയതന്ത്ര കൂടിക്കാഴ്ചകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി പെന്നി വോംഗ്, ജാപ്പനീസ് വിദേശകാര്യമന്ത്രി തോഷിമിത്സു മൊട്ടേഗി എന്നിവരുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തി. ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാണ് ഈ കൂടിക്കാഴ്ചകൾ ലക്ഷ്യമിടുന്നത്.
ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് ശേഷം നടന്ന ഉന്നതതല ചർച്ചകൾ ഇന്ത്യയുടെ വിദേശനയത്തിലെ പുതിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പ്രതിരോധം, വ്യാപാരം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഓസ്‌ട്രേലിയയുമായും ജപ്പാനുമായും ഉള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി വ്യക്തമാക്കി.
സ്വതന്ത്രവും സുരക്ഷിതവും സമൃദ്ധവുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഇന്ത്യയും ഓസ്‌ട്രേലിയയും കൈകോർക്കും. ഊർജ്ജ സുരക്ഷയ്ക്കും നിർണ്ണായക ധാതുക്കളുടെ വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കുന്നതിനുമുള്ള പുതിയ ചട്ടക്കൂടുകൾ ക്വാഡ് പ്രഖ്യാപിച്ചു. ഇന്തോ-പസഫിക് മേഖലയിൽ സമുദ്ര നിരീക്ഷണ സംവിധാനങ്ങളും തുറമുഖ അടിസ്ഥാന സൗകര്യങ്ങളും നവീകരിക്കുന്നതിനുള്ള വൻ പദ്ധതികൾക്കും ക്വാഡ് രൂപം നൽകി.
ജപ്പാനുമായുള്ള ‘സ്പെഷ്യൽ സ്ട്രാറ്റജിക് ആൻഡ് ഗ്ലോബൽ പാർട്ണർഷിപ്പ്’ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണെന്ന് മോദി തോഷിമിത്സു മൊട്ടേഗിയുമായുള്ള കൂടിക്കാഴ്ചയിൽ ആവർത്തിച്ചു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും വിശ്വസനീയമായ പങ്കാളിത്തം ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങൾ ക്വാഡ് രാജ്യങ്ങൾ ശക്തമാക്കിയിട്ടുണ്ട്.








