ശ്രീനഗർ: ജമ്മു കശ്മീരിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള രാജ്യവിരുദ്ധ ശക്തികളുടെ ശ്രമങ്ങൾക്ക് തടയിടാൻ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി കേന്ദ്ര ഭരണകൂടവും സുരക്ഷാ സേനയും. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്ജിദിലും ഈദ്ഗാഹിലും ഈദ് നമസ്കാരങ്ങൾക്ക് അധികൃതർ കർശന നിയന്ത്രണം ഏർപ്പെടുത്തി. താഴ്‌വരയിലെ സമാധാനം നിലനിർത്തുന്നതിനും ക്രമസമാധാന ലംഘനങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് ഈ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
സുരക്ഷാ ഭീഷണികളും ക്രമസമാധാന പ്രശ്നങ്ങളും മുൻനിർത്തി കഴിഞ്ഞ എട്ട് വർഷമായി ഈ പ്രദേശങ്ങളിൽ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിവരുന്നുണ്ട്. കശ്മീരിലെ വിഘടനവാദ രാഷ്ട്രീയത്തിന്റെ മുൻനിരക്കാരനും ഹുറിയത്ത് നേതാവുമായ മിർവായിസ് ഉമർ ഫാറൂഖിനെ സുരക്ഷ മുൻനിർത്തി വീട്ടുതടങ്കലിലാക്കുകയും ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെയും നീക്കങ്ങളിലൂടെയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും താഴ്‌വരയിലെ സ്ഥിരത തകർക്കാനുമുള്ള വിഘടനവാദികളുടെ ശ്രമങ്ങളെ പൂർണ്ണമായും പരാജയപ്പെടുത്തുകയാണ് സുരക്ഷാ ഏജൻസികളുടെ ലക്ഷ്യം.
അതേസമയം, കേന്ദ്ര സർക്കാരിന്റെയും സുരക്ഷാ സേനയുടെയും ഈ കർശന നടപടിക്കെതിരെ വിഘടനവാദ അനുകൂലികൾ രംഗത്തെത്തിയിട്ടുണ്ട്. ഈദ് വേളയിൽ തങ്ങളെ തടസ്സപ്പെടുത്തുകയാണെന്നും വിശ്വാസ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ആരോപിച്ച് മിർവായിസ് ഉമർ ഫാറൂഖ് എക്സിൽ പ്രതിഷേധം രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ നടപടി തങ്ങളുടെ മതപരമായ സ്വത്വത്തെ മുറിവേൽപ്പിക്കുന്നതാണെന്നും പുതിയ തലമുറയ്ക്ക് അവരുടെ പാരമ്പര്യങ്ങൾ നഷ്ടപ്പെടുകയാണെന്നുമാണ് മിർവായിസ് ഉമർ ഫാറൂഖിൻറെ പ്രതികരണം.
മുൻകാലങ്ങളിൽ ഇത്തരം വലിയ ഒത്തുചേരലുകളെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനും കല്ലേറുകൾക്കും സമാധാനാന്തരീക്ഷം തകർക്കാനും ചില തീവ്രവാദ-വിഘടനവാദ ഗ്രൂപ്പുകൾ ആസൂത്രിതമായി ഉപയോഗിച്ചിരുന്ന പശ്ചാത്തലത്തിലാണ് സുരക്ഷാ സേന ജാഗ്രത ശക്തമാക്കിയത്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കും കശ്മീരിലെ സമാധാനപരമായ അന്തരീക്ഷം നിലനിർത്തുന്നതിനുമാണ് രാജ്യം പ്രഥമ പരിഗണന നൽകുന്നത് എന്ന് അധികൃതർ വ്യക്തമാക്കി. താഴ്‌വരയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ ഏജൻസികൾ പൂർണ്ണ സജ്ജമായി രംഗത്തുണ്ട്.











