ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാകുന്നുവെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസി. ഇന്ത്യയുമായുള്ള സാമ്പത്തിക സഹകരണവും വ്യാപാര കരാറുകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തിയെന്ന് അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഓസ്ട്രേലിയൻ സന്ദർശനം ചരിത്രപരമായിരിക്കുമെന്ന് അൽബനീസി വ്യക്തമാക്കി. ഓസ്ട്രേലിയയിലെ ഇന്ത്യൻ വംശജർ മോദിയുടെ സന്ദർശനത്തെ അവിസ്മരണീയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഈ ദശകത്തിൽ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുമെന്നും, ഇത് ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം വലിയ അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യാപാരം, സംസ്കാരം, വിദ്യാഭ്യാസം എന്നിവയ്ക്ക് പുറമെ ക്രിക്കറ്റ് എന്ന പൊതുവായ ഭാഷയും ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നു. പ്രതിരോധം, സാങ്കേതികവിദ്യ, വിതരണ ശൃംഖല എന്നീ മേഖലകളിൽ ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം ഓസ്ട്രേലിയ കൂടുതൽ വികസിപ്പിക്കുന്നു.
ഇന്തോ-പസഫിക് മേഖലയെ “സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവും, സമൃദ്ധവുമാക്കി” നിലനിർത്താൻ ഇന്ത്യയും ഓസ്ട്രേലിയയും ഒന്നിച്ചു പ്രവർത്തിക്കുമെന്ന് വിദേശകാര്യമന്ത്രി പെന്നി വോങ്ങും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു.










