ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിറങ്ങിയ ഇന്ത്യക്ക് തകർപ്പൻ തിരിച്ചുവരവ് സമ്മാനിച്ച് ജസ്പ്രീത് ബുംറ. മത്സരത്തിൽ ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്കിനെ പുറത്താക്കിക്കൊണ്ട് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന താരമെന്ന നാഴികക്കല്ല് ബുംറ പിന്നിട്ടു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണർ ബെൻ ഡക്കറ്റും ജേക്കബ് ബെഥേലും ചേർന്ന് നൽകിയത്. എന്നാൽ ഗുർനൂർ ബ്രാർ ഈ രണ്ട് വിക്കറ്റുകളും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ബെൻ ഡക്കറ്റിനെ (45 പന്തിൽ 43) ബുംറയുടെ കൈകളിലും, ജേക്കബ് ബെഥേലിനെ (31 പന്തിൽ 14) വാഷിംഗ്ടൺ സുന്ദറിന്റെ കൈകളിലും എത്തിച്ചാണ് ബ്രാർ ഇംഗ്ലണ്ടിന് ആദ്യ പ്രഹരങ്ങൾ നൽകിയത്.
തുടർച്ചയായ വിക്കറ്റ് വീഴ്ചകൾക്ക് പിന്നാലെ ഇംഗ്ലണ്ടിനെ വലിയ തകർച്ചയിലേക്ക് നയിക്കാനാണ് ക്യാപ്റ്റൻ ഗിൽ ജസ്പ്രീത് ബുംറയെ വീണ്ടും പന്തേൽപിച്ചത്. നായകന്റെ ആ തീരുമാനം പാഴായില്ല. നേരിട്ട മൂന്നാമത്തെ പന്തിൽ തന്നെ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്കിനെ (3 പന്തിൽ 1) സ്ലിപ്പിൽ രോഹിത് ശർമ്മയുടെ കൈകളിൽ എത്തിച്ച് ബുംറ ഭാരതത്തിന് കളിയിൽ മേധാവിത്വം സമ്മാനിച്ചു. 14.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എന്ന നിലയിലാണ് ഇപ്പോൾ ഇംഗ്ലണ്ട്. ക്രീസിൽ റൺസൊന്നും എടുക്കാതെ ജോ റൂട്ടും 2 റൺസോടെ വിക്കറ്റ് കീപ്പർ ജോസ് ബട്‌ലറുമാണ് ഉള്ളത്.
ഹാരി ബ്രൂക്കിന്റെ വിക്കറ്റോടെ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 150 ഏകദിന വിക്കറ്റുകൾ തികയ്ക്കുന്ന ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താനും ബുംറയ്ക്ക് സാധിച്ചു. 4605 പന്തുകളിൽ നിന്നാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 4070 പന്തുകളിൽ നിന്ന് 150 വിക്കറ്റ് തികച്ച മുഹമ്മദ് ഷാമിയാണ് ഈ പട്ടികയിൽ ഒന്നാമൻ. 4513 പന്തുകളുമായി കുൽദീപ് യാദവ് രണ്ടാമതും, അജിത് അഗാർക്കർ (5027 പന്തുകൾ), ഇർഫാൻ പത്താൻ (5131 പന്തുകൾ) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം ഏകദിന ഫോർമാറ്റിലേക്ക് തിരിച്ചെത്തിയ ബുംറയുടെ ഈ മാസ്മരിക പ്രകടനം ഇന്ത്യൻ ക്യാമ്പിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.











