ന്യൂയോർക്ക് : ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ ഗവേഷണ കമ്പനിയായ ‘ബ്ലൂ ഒറിജിൻ’ നിർമ്മിച്ച വമ്പൻ റോക്കറ്റ് പരീക്ഷണത്തിനിടെ ലോഞ്ച് പാഡിൽ പൊട്ടിത്തെറിച്ചു. ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള ലോഞ്ച് കോംപ്ലക്സ്-36-ൽ വ്യാഴാഴ്ച രാത്രി പ്രാദേശികസമയം ഒൻപത് മണിയോടെയാണ് വൻ സ്ഫോടനം നടന്നത്. കമ്പനിയുടെ ഭീമൻ ഹെവി-ലിഫ്റ്റ് റോക്കറ്റായ ‘ന്യൂ ഗ്ലെൻ’ ആണ് എൻജിൻ പരിശോധനയ്ക്കിടെ പൊട്ടിത്തെറിച്ചത്.
റോക്കറ്റ് വിക്ഷേപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന ഹോട്ട് ഫയർ ടെസ്റ്റിനിടെയായിരുന്നു അപകടമുണ്ടായത്. റോക്കറ്റിന്റെ
പ്രൊപ്പൽഷൻ സിസ്റ്റവും എൻജിനുകളും കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ നടത്തുന്ന പരീക്ഷണമാണിത്. റോക്കറ്റിനെ ലോഞ്ച് പാഡിൽ ഉറപ്പിച്ചു നിർത്തി എൻജിനുകൾ മാത്രം ജ്വലിപ്പിക്കുന്ന രീതിയാണിത്. ജ്വലനം ആരംഭിച്ച് നിമിഷങ്ങൾക്കകം റോക്കറ്റിൽ നിന്ന് പുക ഉയരുകയും തൊട്ടുപിന്നാലെ വൻ സ്ഫോടനത്തോടെ തകരുകയുമായിരുന്നു. അപകടസമയത്ത് ജീവനക്കാരെല്ലാം സുരക്ഷിത അകലത്തിലായിരുന്നതിനാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ജെഫ് ബെസോസ് എക്സിലൂടെ അറിയിച്ചു.
320 അടി ഉയരമുള്ള കൂറ്റൻ റോക്കറ്റ് പൊട്ടിത്തെറിച്ചതിന്റെ ആഘാതം കിലോമീറ്ററുകളോളം ദൂരം വരെ ഉണ്ടായിരുന്നു. ഈ വർഷം നാസയുടെ 20 ബില്യൺ ഡോളറിന്റെ ചാന്ദ്ര ബേസ് പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മൂന്ന് ദൗത്യങ്ങളുടെ വിക്ഷേപണ കരാർ ബ്ലൂ ഒറിജിന് ലഭിച്ച് ദിവസങ്ങൾക്കുള്ളിലാണ് ഈ ദുരന്തം. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.










