ചണ്ഡീഗഡ് : അതിശക്തമായ ‘ഹൈ-കാലിബർ’ ബോംബ് പരീക്ഷണം നടത്താനൊരുങ്ങി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം. ഹരിയാനയിലെ പഞ്ചകുലയിലുള്ള ഡി.ആർ.ഡി.ഒ ടെസ്റ്റിംഗ് റേഞ്ചിൽ വെച്ചാണ് പരീക്ഷണം നടക്കുന്നത്. മെയ് 31 ഞായറാഴ്ച രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയാണ് പരീക്ഷണം നിശ്ചയിച്ചിരിക്കുന്നത്. പ്രദേശത്ത് അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രത കണക്കിലെടുത്ത് സമീപപ്രദേശങ്ങളിലെ ജനങ്ങൾ പരീക്ഷണ സമയത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകി.
ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയുടെ (TBRL) പഞ്ചകുല രാംഗഢിലുള്ള റേഞ്ചിലാണ് ഈ സ്ഫോടകവസ്തു പരീക്ഷണം നടക്കുന്നത്. ഏകദേശം 5500 ഏക്കറിലായി പരന്നുകിടക്കുന്ന രാംഗഢ് ടെസ്റ്റ് റേഞ്ച്, ഇന്ത്യയുടെ മിസൈലുകളുടെയും മറ്റ് യുദ്ധോപകരണങ്ങളുടെയും സ്ഫോടന ശേഷിയും പ്രഹരശേഷിയും പരിശോധിക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ഇന്ത്യൻ വ്യോമസേനയുടെ നിരീക്ഷണത്തിലാണ് പരീക്ഷണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുന്നത്. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞർ നൽകുന്ന വിവരമനുസരിച്ച്, സ്ഫോടനം അത്യന്തം ശക്തമായിരിക്കും. സ്ഫോടനത്തെത്തുടർന്ന് ബോംബിന്റെ അവശിഷ്ടങ്ങളും സ്പ്ലിന്ററുകളും വായുവിൽ ഏകദേശം 1.5 കിലോമീറ്റർ ഉയരത്തിലേക്ക് വരെ തെറിച്ചുപോകാൻ സാധ്യതയുണ്ട്. അതിനാൽ സ്ഫോടനസ്ഥലത്തിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ പ്രദേശം അപകടസാധ്യതാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
പരീക്ഷണ സമയത്ത് ഈ മേഖലകളിലൂടെയുള്ള ജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാരം പൂർണ്ണമായി നിയന്ത്രിക്കും. വളർത്തുമൃഗങ്ങളെ തുറന്നുവിടരുതെന്നും ജനങ്ങൾ ജനലുകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുതെന്നും പ്രാദേശിക ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കാൻ പ്രദേശത്ത് പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.











