ന്യൂഡൽഹി : രാജ്യത്തെ ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ. പരുത്തി ഇറക്കുമതിയുടെ കസ്റ്റംസ് തീരുവ കേന്ദ്ര സർക്കാർ പൂർണ്ണമായും ഒഴിവാക്കി. കൂടാതെ, പരുത്തിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവയ്ക്കൊപ്പം കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും കേന്ദ്ര സർക്കാർ പൂർണ്ണമായി ഒഴിവാക്കിയിട്ടുണ്ട്. അഞ്ച് മാസത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് 2026 ജൂൺ 1 മുതൽ ഒക്ടോബർ 30 വരെ ഇറക്കുമതി ചെയ്യുന്ന പരുത്തിക്ക് തീരുവ ഉണ്ടായിരിക്കില്ല.
ആഭ്യന്തര വിപണിയിൽ പരുത്തിയുടെ ലഭ്യതക്കുറവും ഉയർന്ന ഉൽപ്പാദനച്ചെലവും കാരണം വസ്ത്ര നിർമ്മാണ മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ തീരുമാനം. ടെക്സ്റ്റൈൽ മില്ലുകളും ഗാർമെന്റ് എക്സ്പോർട്ടർമാരും ഇറക്കുമതി തീരുവ ഒഴിവാക്കണമെന്ന് സർക്കാരിനോട് തുടർച്ചയായി ആവശ്യപ്പെട്ടതനുസരിച്ച് പൊതുതാത്പര്യം മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
വിപണിയിലെ വിലനിലവാരം കൃത്യമായി നിലനിർത്തുന്നതിലൂടെ ആഭ്യന്തര പരുത്തി കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് വിജ്ഞാപനത്തിൽ പറയുന്നു. നേരത്തെ, യുഎസ് താരിഫ് വർദ്ധനവും ആഗോള പ്രതിസന്ധികളും ഇന്ത്യൻ വിപണിയെ ബാധിച്ചപ്പോൾ, 2025 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിലും കേന്ദ്ര സർക്കാർ പരുത്തിയുടെ ഇറക്കുമതി തീരുവ താല്ക്കാലികമായി പിൻവലിച്ചിരുന്നു.








