തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് നേരെയുണ്ടായ ആക്രമണത്തിൽ സഹായം വാഗ്ദാനം ചെയ്ത് രാഹുൽ ഗാന്ധി രംഗത്തെത്തി. അഭിഷേക് ബാനർജിക്ക് ചികിത്സ ആവശ്യമെങ്കിൽ ഹൈദരാബാദിലേക്കോ മറ്റ് സ്ഥലങ്ങളിലേക്കോ മാറ്റാൻ താൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി തന്നെ നേരിട്ട് വിളിച്ചറിയിച്ചതായി മുൻ മുഖ്യമന്ത്രി മമത ബാനർജി വെളിപ്പെടുത്തി.
സൊനാർപൂരിൽ വെച്ച് തിരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങൾ ബാധിച്ച കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് അഭിഷേക് ബാനർജിക്ക് നേരെ കല്ലേറും ചെരുപ്പേറുമുണ്ടായത്. ഈ സംഭവത്തിൽ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്.
അഭിഷേക് ബാനർജിക്ക് ചികിത്സ ലഭ്യമാക്കാൻ ഹൈദരാബാദിലേക്കോ മറ്റെവിടേക്കോ മാറ്റാൻ രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയെന്ന് മമത ബാനർജി വ്യക്തമാക്കി. അഭിഷേകിനെ ചികിത്സിക്കാൻ പാടില്ലെന്ന് കാണിച്ച് ആശുപത്രികൾക്കും ഡോക്ടർമാർക്കും നേരെ ഭീഷണിയുണ്ടെന്ന് മമത ബാനർജി ആരോപിച്ചു. പോലീസ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും അവർ പറഞ്ഞു.
അതേസമയം സംഭവത്തിൽ പങ്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സമീക് ഭട്ടാചാര്യ വ്യക്തമാക്കി. തൃണമൂൽ കോൺഗ്രസിനെതിരെയുള്ള പ്രാദേശിക പ്രതിഷേധമായിരിക്കാം ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.








