ബെർമുഡ ട്രയാംഗിൾ അഥവാ ബെർമുഡ ത്രികോണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾക്ക് ശാസ്ത്രീയമായ ഒരു വിശദീകരണം തേടിയിരിക്കുകയാണ് ശാസ്ത്രലോകം. പതിറ്റാണ്ടുകളായി കപ്പലുകളും വിമാനങ്ങളും അപ്രത്യക്ഷമാകുന്നതിന് പിന്നിൽ അന്യഗ്രഹജീവികളോ വലിയ ചുഴലികളോ ആണെന്ന വാദങ്ങൾക്കിടെ, കടലിനടിയിലെ അഗ്നിപർവ്വതങ്ങളെയും കാന്തികശക്തിയുള്ള പാറകളെയും അടിസ്ഥാനമാക്കിയുള്ള പുതിയൊരു കണ്ടെത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചാനൽ 5-ന്റെ ‘സീക്രട്ട്‌സ് ഓഫ് ദി ബെർമുഡ ട്രയാംഗിൾ’ എന്ന ഡോക്യുമെന്ററിയിലാണ് മിനറൽ പ്രോസ്‌പെക്ടറായ നിക്ക് ഹച്ചിങ്‌സ് ഈ പുതിയ ശാസ്ത്രീയ നിരീക്ഷണം പങ്കുവെച്ചത്. ബെർമുഡയുടെ അഗ്നിപർവ്വത ഉത്ഭവവും അവിടുത്തെ കാന്തികശക്തിയുള്ള പാറകളും കപ്പലുകളുടെ ദിശാസൂചികകളെ തകിടം മറിച്ചേക്കാം എന്നാണ് ഇദ്ദേഹം പറയുന്നത്. പ്രദേശത്ത് നിന്ന് ശേഖരിച്ച പാറ സാമ്പിളുകളിൽ ‘മാഗ്നറ്റൈറ്റ്’ എന്ന ധാതു അടങ്ങിയിട്ടുണ്ട്. പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും കാന്തികശക്തിയുള്ള വസ്തുക്കളിൽ ഒന്നാണിത്.
മാഗ്നറ്റൈറ്റ് അടങ്ങിയ പാറകൾക്ക് സമീപം കോമ്പസ് സൂചി ദിശ മാറി സഞ്ചരിക്കുന്നത് ഒരു പരീക്ഷണത്തിലൂടെ ഹച്ചിങ്‌സ് തെളിയിച്ചു. ആധുനിക സാങ്കേതികവിദ്യകൾ ഇല്ലാതിരുന്ന കാലത്ത്, നാവികരെ ഈ കാന്തിക തരംഗങ്ങൾ വഴിതെറ്റിച്ചിട്ടുണ്ടാകാം എന്ന് അദ്ദേഹം വാദിക്കുന്നു. ഈ സിദ്ധാന്തം മേഖലയിലെ ചില നിഗൂഢതകൾക്ക് ഉത്തരം നൽകുന്നുണ്ടെങ്കിലും, ബെർമുഡ ട്രയാംഗിളിലെ എല്ലാ അപകടങ്ങൾക്കും ഇതൊരു സമ്പൂർണ്ണ പരിഹാരമല്ലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം, മനുഷ്യസഹജമായ പിഴവുകൾ, യന്ത്രത്തകരാറുകൾ എന്നിവയും പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്.








