ന്യൂഡൽഹി : രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫും നാവികസേനാ മേധാവിയും ഔദ്യോഗികമായി ചുമതലയേറ്റു. ഇന്ത്യൻ സായുധസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറച്ചു കൊണ്ടാണ് സിഡിഎസും നാവികസേന മേധാവിയും ഒരേ ദിവസം ചുമതലയേൽക്കുന്നത്. പാകിസ്താൻ, ചൈന അതിർത്തികളിലെ പ്രതിരോധ തന്ത്രങ്ങളിൽ വിദഗ്ദ്ധനായ ലെഫ്റ്റനന്റ് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ആണ് ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്. ജനറൽ അനിൽ ചൗഹാൻ ശനിയാഴ്ച കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് എൻ.എസ്. രാജ സുബ്രഹ്മണി സിഡിഎസ് ആയി ചുമതലയേറ്റത്.
ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുക എന്ന വലിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് വൈസ്അ ഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ പുതിയ നാവികസേനാ മേധാവിയായും ചുമതലയേറ്റു. സർവീസിൽ നിന്ന് വിരമിച്ച അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയുടെ പിൻഗാമിയായാണ് അദ്ദേഹം നാവികസേനയുടെ തലപ്പത്തേക്ക് എത്തുന്നത്. മേയ് 31-ന് ന്യൂഡൽഹിയിലെ സൗത്ത് ബ്ലോക്ക് അങ്കണത്തിൽ നടന്ന ഗംഭീരമായ ചടങ്ങുകളിൽ ഇരുവർക്കും സൈന്യം ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ മിലിട്ടറി അഡ്വൈസറായും, അതിനുമുമ്പ് കരസേനയുടെ വൈസ് ചീഫായും സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് പുതിയ സിഡിഎസ് എൻ.എസ്. രാജ സുബ്രഹ്മണി. അതേസമയം, നാവികസേനയുടെ ഏറ്റവും തന്ത്രപ്രധാനമായ കമാൻഡുകളിലൊന്നായ വെസ്റ്റേൺ നേവൽ കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി പ്രവർത്തിച്ചു വന്നിരുന്ന വ്യക്തിയായിരുന്നു പുതിയ നാവികസേന മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ.










