2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവർ ഉപയോഗിച്ച ഫോണുകളുടെ ഉറവിടം അന്വേഷണ ഏജൻസികൾ കണ്ടെത്തി. എൻ.ഐ.എയും ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ആക്രമണകാരികൾ കൈവശം വെച്ചിരുന്ന റെഡ്മി 9T ഫോൺ 2021 ജനുവരി 1-ന് പാകിസ്ഥാനിലേക്ക് ഇറക്കുമതി ചെയ്ത കൺസൈൻമെന്റിൽ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി. കറാച്ചി ആസ്ഥാനമായുള്ള ടെക് സിറാത്ത് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ ഫോൺ ഇറക്കുമതി ചെയ്തത്.
ഈ ഇറക്കുമതിക്ക് ഫൈസൽ ബാങ്ക് ധനസഹായം നൽകിയതായി അന്വേഷണത്തിൽ വ്യക്തമായി. ഇറക്കുമതി രേഖകളിൽ ഫൈസൽ ബാങ്കിന്റെ ഔദ്യോഗിക വിലാസമാണ് നൽകിയിരുന്നത്. രണ്ടാമത്തെ ഫോണായ റെഡ്മി നോട്ട് 12, ലാഹോർ ആസ്ഥാനമായുള്ള എയർ ലിങ്ക് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് ഇറക്കുമതി ചെയ്ത കൺസൈൻമെന്റിൽ നിന്നുള്ളതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തിന് തൊട്ടുമുമ്പുള്ള കാലയളവ് വരെ ഈ രണ്ട് ഫോണുകളും വർഷങ്ങളോളം നിഷ്ക്രിയമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജൂലൈ 28, 2025-ന് ദച്ചിഗാം വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഫൈസൽ ജാട്ട്, ഹബീബ് താഹിർ , ഹംസ അഫ്ഗാനി എന്നീ മൂന്ന് പേരിൽ നിന്നാണ് ഈ ഫോണുകൾ കണ്ടെടുത്തത്.
മൊബൈൽ നെറ്റ്‌വർക്കുകൾക്ക് പകരം ദൂരപരിധിയേറിയ റേഡിയോ ആശയവിനിമയ സംവിധാനങ്ങളാണ് ഭീകരർ ഉപയോഗിച്ചിരുന്നത്. അതിനാൽ ഫോണുകളിൽ നിന്ന് പരമ്പരാഗത ആശയവിനിമയ വിവരങ്ങളൊന്നും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ ഫോണുകളിൽ നിന്ന് ബൈസാരൻ മെഡോസിന്റെ ചിത്രങ്ങളും, ആക്രമണത്തിന് ആഴ്ചകൾക്ക് മുമ്പ് മാർച്ച് 30-ന് സ്ഥാപിച്ച ടെന്റ് ക്യാമ്പിന്റെ ദൃശ്യങ്ങളും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി.











