ന്യൂഡൽഹി: രാജ്യത്തെ അസംഘടിത മേഖലയിലെ സാധാരണക്കാരായ ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാരെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും വികസനത്തിന്റെ മുഖ്യധാരയിലേക്കും നയിച്ച ‘പിഎം സ്വനിധി’ പദ്ധതി ആറാം വർഷത്തിലേക്ക്. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സാധാരണക്കാരുടെ ഉപജീവനമാർഗ്ഗം സംരക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഈ പദ്ധതി, ഇന്ന് ഇന്ത്യയുടെ അടിത്തട്ടിലെ സാമ്പത്തിക ശാക്തീകരണത്തിന്റെ വലിയൊരു മാതൃകയായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു.
പദ്ധതിയുടെ ആറാം വാർഷികത്തോടനുബന്ധിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. “ലക്ഷക്കണക്കിന് തെരുവ് കച്ചവടക്കാരുടെ ജീവിതത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങളാണ് പിഎം സ്വനിധി പദ്ധതി സമ്മാനിച്ചത്. യാതൊരുവിധ ഈടുമില്ലാതെ അവർക്ക് ബാങ്ക് വായ്പകൾ ലഭ്യമാക്കാനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കാനും ഇതിലൂടെ സാധിച്ചു,” പ്രധാനമന്ത്രി കുറിച്ചു.
“ഈ പദ്ധതി കേവലം ഒരു വായ്പാ സഹായം മാത്രമല്ല; അത് സാധാരണക്കാരോടുള്ള രാജ്യത്തിന്റെ വിശ്വാസത്തിന്റെയും അവരുടെ അന്തസ്സിന്റെയും അടയാളമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താഴെത്തട്ടിൽ നിന്ന് ശക്തിപ്പെടുത്തുന്ന എല്ലാ ഗുണഭോക്താക്കൾക്കും എന്റെ ആശംസകൾ നേരുന്നു.” പ്രധാനമന്ത്രി വ്യക്തമാക്കി.
ദേശീയ വികസന സൂചികകളിൽ വലിയ സ്വാധീനം ചെലുത്തിയ പദ്ധതിയുടെ പ്രധാന നാഴികക്കല്ലുകൾ കേന്ദ്ര മന്ത്രാലയങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
2020 ജൂണിൽ ആരംഭിച്ച പദ്ധതി വഴി ഇതുവരെ 75.5 ലക്ഷത്തിലധികം തെരുവ് കച്ചവടക്കാർക്കായി 1.12 കോടിയിലധികം വായ്പകൾ വിതരണം ചെയ്തു കഴിഞ്ഞു. മൊത്തം 17,800 കോടിയിലധികം രൂപയാണ് സാധാരണക്കാരുടെ കൈകളിലേക്ക് എത്തിയത്.
പദ്ധതിയുടെ ഭാഗമായവരിൽ 95 ശതമാനത്തോളം ആളുകളും ജീവിതത്തിൽ ആദ്യമായാണ് ഒരു ബാങ്കിങ് സംവിധാനത്തിലൂടെ വായ്പ സ്വന്തമാക്കുന്നത്. കൃത്യമായി വായ്പ തിരിച്ചടച്ച 30 ശതമാനത്തോളം പേർക്ക് പിന്നീട് ബിസിനസ്സ് വിപുലീകരിക്കാൻ ഉയർന്ന തുകകളുടെ അടുത്ത ഘട്ട വായ്പകളും ലഭ്യമായി.
പദ്ധതിയുടെ ഭാഗമായി 55 ലക്ഷത്തിലധികം കച്ചവടക്കാരാണ് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലേക്ക് മാറിയത്. ഇവർ വഴി രാജ്യത്ത് ഇതുവരെ 841 കോടി ഡിജിറ്റൽ ഇടപാടുകളിലായി ഏകദേശം 8.96 ലക്ഷം കോടി രൂപയുടെ വിനിമയം നടന്നു. ഇതിലൂടെ 800 കോടിയോളം രൂപ ക്യാഷ്ബാക്കായും പലിശ ഇളവായും കച്ചവടക്കാർക്ക് തിരികെ ലഭിക്കുകയും ചെയ്തു.
ഗുണഭോക്താക്കളിൽ 46 ശതമാനത്തോളം പേർ സ്ത്രീകളാണ് എന്നത് സ്ത്രീ ശാക്തീകരണത്തിന് പദ്ധതി നൽകിയ വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നു. കൂടാതെ 70 ശതമാനത്തോളം ഗുണഭോക്താക്കൾ പിന്നാക്ക-പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്.
ദേശീയ താല്പര്യങ്ങൾ മുൻനിർത്തി, രാജ്യത്തെ സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് സ്വയംതൊഴിൽ കണ്ടെത്താനും സ്വയംപര്യാപ്തത കൈവരിക്കാനും , ആത്മാഭിമാനത്തോടെ ജീവിക്കാനും പിഎം സ്വനിധി പദ്ധതി കരുത്തുപകരുന്നു. മികച്ച വിജയവും ജനപ്രീതിയും കണക്കിലെടുത്ത് പദ്ധതിയുടെ കാലാവധി 2030 മാർച്ച് വരെ സർക്കാർ ദീർഘിപ്പിച്ചിട്ടുണ്ട്.










