ടെഹ്റാൻ : പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി അമേരിക്കയുമായി നടത്തിവന്നിരുന്ന സമാധാന ചർച്ചകൾ അടിയന്തിരമായി നിർത്തിവെച്ച് ഇറാൻ. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിനെ തുടർന്നാണ് ഇറാന്റെ ഈ തീരുമാനം. മധ്യസ്ഥർ മുഖേന യുഎസുമായി നടത്തിയിരുന്ന എല്ലാ സന്ദേശക്കൈമാറ്റങ്ങളും ഇറാൻ്റെ ചർച്ചാ സംഘം മരവിപ്പിച്ചതായി ഐആർജിസി വ്യക്തമാക്കി.
മൂന്ന് മാസമായി തുടരുന്ന ഇറാൻ-അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഈ പുതിയ പ്രതിസന്ധി. അമേരിക്കയുമായി നേരത്തെ ഉണ്ടാക്കിയ താൽക്കാലിക വെടിനിർത്തൽ കരാർ ഇസ്രായേലും യുഎസും ലംഘിച്ചതായി ഇറാൻ കുറ്റപ്പെടുത്തുന്നു. തെക്കൻ ലബനനിലെ തന്ത്രപ്രധാനമായ ‘ബ്യൂഫോർട്ട് കോട്ട’ ഇസ്രായേൽ സൈന്യം പിടിച്ചെടുക്കുകയും ബെയ്റൂട്ടിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തതാണ് ഇറാനെ പ്രധാനമായും ചൊടിപ്പിച്ചത്.
ലബനനിലെയും ഗാസയിലെയും ഇസ്രായേൽ അധിനിവേശം പൂർണ്ണമായി അവസാനിപ്പിക്കാതെ ഇനി അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കുമില്ലെന്നാണ് ഇറാൻ്റെ നിലപാട്. ചർച്ചകളിൽ നിന്ന് പിന്മാറിയതിന് പിന്നാലെ, ഇസ്രായേലിനെയും അവരെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെയും ലക്ഷ്യമിട്ട് കടുത്ത സാമ്പത്തിക-സൈനിക സമ്മർദ്ദം ചെലുത്താനും ഇറാൻ തയ്യാറെടുക്കുകയാണ്.








