നോയിഡയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഓല ക്യാബ് യാത്രയ്ക്കിടെ ഉണ്ടായ ഒരു ഞെട്ടിക്കുന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വാഹനമോടിക്കുമ്പോൾ ഡ്രൈവർ തന്റെ മൊബൈലിൽ ‘താരക് മെഹ്ത കാ ഉൽട്ടാ ചഷ്മ’ എന്ന കോമഡി സീരിയൽ കണ്ടുകൊണ്ടിരുന്നതാണ് യാത്രക്കാരനെ ആശങ്കയിലാക്കിയത്.
45 ഡിഗ്രി സെൽഷ്യസ് ചൂടിൽ കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു യാത്രക്കാരൻ. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്‌ക്രീൻ ഓഫ് ചെയ്യാൻ യാത്രക്കാരൻ ഡ്രൈവറോട് വിനീതമായി അഭ്യർത്ഥിച്ചു. എന്നാൽ, ഡ്രൈവർ ഈ അഭ്യർത്ഥന തള്ളിക്കളയുക മാത്രമല്ല, പ്രശ്നമുണ്ടെങ്കിൽ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. കുടുംബത്തോടൊപ്പം തിരക്കേറിയ ഹൈവേയിൽ, കത്തുന്ന വെയിലിൽ കുടുങ്ങിപ്പോയതിനാൽ കൂടുതൽ പ്രതികരിക്കാൻ കഴിയാതെ യാത്രക്കാരന് മൗനം പാലിക്കേണ്ടി വന്നു.
ഈ സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഓൺലൈനിൽ ഉയരുന്നത്. ഡ്രൈവിംഗിനിടയിൽ വീഡിയോ കാണുന്നത് യാത്രക്കാരുടെയും മറ്റ് വാഹനയാത്രക്കാരുടെയും ജീവൻ അപകടത്തിലാക്കുന്ന കാര്യമാണെന്ന് പലരും ചൂണ്ടിക്കാട്ടി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്യാബ്, ഓട്ടോ ഡ്രൈവർമാർ യാത്രയ്ക്കിടെ വീഡിയോകളും റീലുകളും കാണുന്നത് പതിവാണെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
റൈഡിംഗ് ആപ്പുകൾ ഡ്രൈവർമാർക്ക് അമിതമായ നോട്ടിഫിക്കേഷനുകൾ നൽകുന്നത് ശ്രദ്ധ തിരിക്കാൻ കാരണമാകുന്നുണ്ടെന്നും വിമർശനമുണ്ട്. ഡ്രൈവർമാരുടെ റേറ്റിംഗ് കുറയ്ക്കുന്നതിന് അപ്പുറം ഇത്തരം സംഭവങ്ങളിൽ കമ്പനികൾ കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.









