ശ്രീനഗർ : ഭീകരവാദത്തിന്റെ കറുത്ത നിഴലിൽനിന്ന് ജമ്മു കശ്മീർ ശാന്തതയിലേക്ക് മടങ്ങുന്നു. സുരക്ഷാ ഏജൻസികൾ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളിൽ വൻ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 30 വർഷത്തിനിടെ ആദ്യമായി ഭീകരവാദം മൂലം ഒരാൾ പോലും കൊല്ലപ്പെടാത്ത മാസമായി കഴിഞ്ഞ മെയ് മാസം കശ്മീരിൽ പുതിയ ചരിത്രം കുറിച്ചു. ഒരു കാലത്ത് പ്രതിവർഷം നാലായിരത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്ന കശ്‌മീർ താഴ്‌വരയിൽ, അക്രമസംഭവങ്ങളും മരണനിരക്കും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിയിരിക്കുകയാണ്.
2026 ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഭീകരതയുമായി ബന്ധപ്പെട്ട 12 മരണങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഭീകരവാദം ശക്തമായിരുന്ന കാലത്ത് പ്രതിവർഷം 4,011 മരണങ്ങൾ വരെയായിരുന്നു കാശ്മീരിൽ രേഖപ്പെടുത്തിയിരുന്നത്. ഈ വർഷം ഇതുവരെയായി കൊല്ലപ്പെട്ട 12 പേരിൽ ഒമ്പത് തീവ്രവാദികൾ, ഒരു സുരക്ഷാ സേനാംഗം, ഒരു സംശയാസ്പദമായ തിരിച്ചറിയൽ രേഖയുള്ള പ്രദേശവാസി, ഒരു തിരിച്ചറിയൽ രേഖയില്ലാത്ത വ്യക്തി എന്നിവ ഉൾപ്പെടുന്നു. ഈ വർഷം ഒരു സാധാരണക്കാരനും മരിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻപ് ഭീകര പ്രവർത്തനങ്ങൾ മൂലം മാസം 100 വരെ മരണസംഖ്യ രേഖപ്പെടുത്തിയിരുന്ന ജമ്മുകശ്മീരിൽ ഇക്കഴിഞ്ഞ മെയ് മാസത്തിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല എന്നുള്ളത് കേന്ദ്രസർക്കാരിന്റെ ഭീകരവാദത്തോടുള്ള ‘സീറോ ടോളറൻസ്’ നയത്തിന് ലഭിച്ച വലിയ നേട്ടമാണ്.
താഴ്‌വരയെ പൂർണ്ണമായും ഭീകരമുക്തമാക്കുന്നതിനായി ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമായി നടത്തുന്ന ശക്തമായ പ്രതിരോധ നടപടികളാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കാരണം. ഭീകരരുടെ ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് അതിശക്തമായ കാമ്പെയ്നുകളാണ് അതിർത്തി മേഖലകളിൽ നടക്കുന്നത്. ഇതിന്റെ ഭാഗമായി രജൗരിയിലെ കാടുകളിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ ‘ഓപ്പറേഷൻ ഷേരു വാലി’ പോലുള്ള സംയുക്ത സൈനിക നീക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.








