ലഖ്‌നൗ : ഉത്തർപ്രദേശിലെ കുപ്രസിദ്ധമായ ഖോഡ കോളനിയിൽ യുപി പോലീസിന്റെ തിരച്ചിലും ഒഴിപ്പിക്കൽ നടപടികളും തുടരുന്നു. ‘ഓപ്പറേഷൻ ക്ലീൻ സ്വീപ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യത്തിൽ കോളനിയിലെ താമസക്കാരായ നിരവധി ഗുണ്ടകളെയും കുറ്റവാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയുടെ കൊലപാതകത്തെ തുടർന്നാണ് ഖോഡ കോളനിയിൽ പോലീസ് ശക്തമായ നടപടികളിലേക്ക് കടന്നത്. വിദ്യാർത്ഥിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ 20 വയസ്സുകാരൻ ആസാദ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
മെയ് 28നായിരുന്നു നവ്‌നീത് വിഹാർ സ്വദേശിയായ സൂര്യ പ്രതാപ് ചൗഹാൻ (17) എന്ന വിദ്യാർത്ഥി ക്രൂരമായി അക്രമിക്കപ്പെട്ട് കൊല്ലപ്പെട്ടിരുന്നത്. എട്ട് മാസം മുമ്പ് ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. അസദും സുഹൃത്തുക്കളും ചേർന്ന് സൂര്യയെ ഫോൺ ചെയ്ത് കോളനിയിലെ ഒരു ഗോഡൗണിന് സമീപത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മെയ് 31 പുലർച്ചെ ഖോഡ കോളനിക്ക് സമീപം വെച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പ്രതി ആസാദിനെ പോലീസ് വളയുകയും ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് ഇയാളെ വെടിവെച്ച് പിടികൂടുകയും ആയിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആസാദ് മരണത്തിന് കീഴടങ്ങി.
സൂര്യയുടെ മരണത്തോടെ ഖോഡ കോളനിയിൽ വൻ സംഘർഷാവസ്ഥ ഉടലെടുത്തു. കുറ്റവാളികളെ വെടിവെച്ചുകൊല്ലണമെന്നും അവരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും ഹൈന്ദവ സംഘടനകളും മൃതദേഹവുമായി പ്രതിഷേധിച്ചു. തുടർന്ന് ഖോഡ കോളനിയിൽ യുപി പോലീസ് പ്രത്യേക ഓപ്പറേഷൻ ആരംഭിക്കുകയായിരുന്നു. ഖോഡ, ഇന്ദിരാപുരം പോലീസ് സ്റ്റേഷനുകളിലെ വൻ സംഘത്തെയാണ് ഇതിനായി വിന്യസിച്ചത്. നിലവിൽ ഖോഡ കോളനി പൂർണ്ണമായും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോളനിയിലെ ഗുണ്ടകളുടെയും കുറ്റവാളികളുടെയും വീടുകളിൽ പോലീസ് തിരച്ചിൽ തുടരുകയാണ്.










