ഭുവനേശ്വർ : ഇന്ത്യൻ പ്രതിരോധ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടനയും (DRDO) ഇന്ത്യൻ വ്യോമസേനയും. ഇന്ത്യ പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി.
വ്യോമസേനയുടെ കരുത്തുറ്റ യുദ്ധവിമാനമായ സുഖോയ്-30 എം.കെ.ഐ-ൽ നിന്നാണ് അതികഠിനമായ സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ട് ഈ മിസൈൽ തൊടുത്തത്. ഭാരത് ഡയനാമിക്സ് ലിമിറ്റഡും അദാനി ഡിഫൻസും ചേർന്ന് ഹൈദരാബാദിലെ റിസർച്ച് സെന്റർ ഇമ്രാത്ത്-ന്റെ മേൽനോട്ടത്തിൽ വികസിപ്പിച്ചെടുത്ത അത്യാധുനിക ആന്റി-റേഡിയേഷൻ മിസൈലാണിത്. ശത്രുരാജ്യങ്ങളുടെ റഡാറുകൾ, കമ്മ്യൂണിക്കേഷൻ ടവറുകൾ, ഇലക്ട്രോണിക് വാർഫെയർ സംവിധാനങ്ങൾ എന്നിവയിൽ നിന്ന് പുറപ്പെടുന്ന റേഡിയോ ഫ്രീക്വൻസി തരംഗങ്ങളെ തിരിച്ചറിഞ്ഞ്, അവയെ ലക്ഷ്യമാക്കി കുതിച്ചുയർന്ന് നശിപ്പിക്കാൻ ഈ മിസൈലിന് സാധിക്കും.
“ചാണ്ഡിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആർ) വിന്യസിച്ച വിവിധ റേഞ്ച് ഉപകരണങ്ങൾ പകർത്തിയ ഫ്ലൈറ്റ് ഡാറ്റ സ്ഥിരീകരിച്ചതുപോലെ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർണ്ണമായും കൈവരിക്കപ്പെട്ടു,” എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രുദ്രഎം-II എയർ-ടു-സർഫസ് മിസൈലിന് മാക് 5.5 വരെ വേഗത കൈവരിക്കാനും ഏകദേശം 300 കിലോമീറ്റർ ദൂരത്തിലുള്ള ലക്ഷ്യങ്ങളെ തകർക്കാനും 200 കിലോഗ്രാം ഭാരമുള്ള പോർമുന വഹിക്കാനും കഴിയും. 3 കിലോമീറ്ററിനും 15 കിലോമീറ്ററിനും ഇടയിൽ ഉയരത്തിൽ പ്രവർത്തിക്കുന്ന സുഖോയ് Su-30MKI പോലുള്ള യുദ്ധവിമാനങ്ങളിൽ നിന്ന് ഇത് വിക്ഷേപിക്കാൻ കഴിയും.
ഒരു യുദ്ധമുണ്ടായാൽ ഇന്ത്യൻ യുദ്ധവിമാനങ്ങൾക്ക് സുരക്ഷിതമായി ശത്രുമേഖലയിൽ പ്രവേശിച്ച് ആക്രമണം നടത്തണമെങ്കിൽ ആദ്യം അവിടുത്തെ റഡാറുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും തകർക്കേണ്ടതുണ്ട്. രുദ്രം-II മിസൈലുകൾക്ക് 100 കിലോമീറ്ററിലധികം അകലെ നിന്നുതന്നെ ശത്രുവിന്റെ റഡാർ തരംഗങ്ങൾ തിരിച്ചറിയാനും കൃത്യമായി അവയെ ലക്ഷ്യമിട്ട് തകർക്കാനും സാധിക്കും. മണിക്കൂറിൽ അയ്യായിരത്തിലധികം കിലോമീറ്റർ വേഗതയിൽ കുതിക്കുന്ന ഈ മിസൈലിനെ തടുക്കാൻ നിലവിലുള്ള ഭൂരിഭാഗം വ്യോമപ്രതിരോധ സംവിധാനങ്ങൾക്കും കഴിയില്ല. കൂടാതെ ഇതിലുള്ള പാസ്സീവ് സീക്കർ സാങ്കേതികവിദ്യ കാരണം, ശത്രു റഡാറുകൾ ഓഫ് ചെയ്താൽ പോലും മുൻപ് ശേഖരിച്ച വിവരങ്ങൾ വച്ച് ലക്ഷ്യസ്ഥാനം കണ്ടെത്തി കൃത്യതയോടെ ആക്രമിക്കാൻ ഇതിന് കഴിയും.









