ഡൽഹി: ഭാരതത്തിൽ ജനാധിപത്യം വന്നിട്ട് പതിറ്റാണ്ടുകളായെങ്കിലും കോൺഗ്രസിൽ ഇന്നും ‘രാജഭരണവും’ ‘രാജഭക്തിയുമാണ്’ പ്രധാനമെന്ന് തെളിയിച്ച് കർണാടക കോൺഗ്രസിലെ കരുത്തൻ ഡി.കെ. ശിവകുമാർ. കർണാടക മുഖ്യമന്ത്രി കസേരയിലേക്ക് പാർട്ടി ഒടുവിൽ തന്റെ പേര് ഉറപ്പിച്ചു എന്ന് കണ്ടതോടെ, നെഹ്റു കുടുംബത്തിന് സ്തുതിപാടിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡികെ ശിവകുമാർ.
തന്റെ രാഷ്ട്രീയ കരിയർ വളർത്തിയതും വഴിവിളക്കായതും മറ്റാരുമല്ല, ഡൽഹിയിലെ ’10 ജനപഥ്’ (ഗാന്ധി കുടുംബം) ആണെന്നാണ് സോഷ്യൽ മീഡിയയിലൂടെ ശിവകുമാർ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 3-ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഹൈക്കമാൻഡിന്റെ ‘അനുഗ്രഹം’ പൂർണ്ണമായി ഉറപ്പിക്കാനുള്ള ഡികെയുടെ ഈ നീക്കം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചിരി പടർത്തിയിട്ടുണ്ട്.
ജനാധിപത്യ പാർട്ടി എന്ന് സ്വയം വിശേഷിപ്പിക്കുന്ന കോൺഗ്രസിൽ, മുഖ്യമന്ത്രിയാകാൻ ജനപിന്തുണയേക്കാൾ കൂടുതൽ ഗാന്ധി കുടുംബത്തോടുള്ള കടുത്ത ‘വിധേയത്വമാണ്’ യോഗ്യതയെന്ന് ശിവകുമാറിന്റെ പോസ്റ്റ് അടിവരയിടുന്നു.
‘ഞാൻ വെറുമൊരു മൺതരി… എന്നെ മൺതരിയാക്കിയത് രാജീവ് ജി’ എന്നാണ് ഡികെ ശിവകുമാർ പറയുന്നത്.
താൻ കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ രാജീവ് ഗാന്ധി തന്റെ ‘ദൈവികമായ’ കഴിവ് തിരിച്ചറിഞ്ഞിരുന്നു എന്നാണ് അവകാശവാദം. പൊതുജനങ്ങളെ സേവിക്കാൻ തനിക്ക് പ്രേരണയായത് രാജീവ് ഗാന്ധിയാണെന്നും, വലിയ സ്വപ്നങ്ങൾ കാണാൻ തന്നെ പഠിപ്പിച്ചത് ഡൽഹിയിലെ വലിയ നേതാക്കളാണെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സ്വന്തം കഠിനാധ്വാനം കൊണ്ടല്ല, മറിച്ച് ഗാന്ധി കുടുംബത്തിന്റെ കാരുണ്യം കൊണ്ടാണ് താൻ ഇന്ന് ഈ നിലയിൽ എത്തിയതെന്ന് വരുത്തിത്തീർക്കാനുള്ള ഡികെയുടെ കഠിനശ്രമം ഇതിൽ വ്യക്തമാണ്.
വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും നിയമപരമായ കടുത്ത പ്രതിസന്ധികളും നേരിട്ടപ്പോൾ സോണിയാ ഗാന്ധി തനിക്ക് നൽകിയ പിന്തുണയെക്കുറിച്ചും ശിവകുമാർ വാചാലനായി. “യഥാർത്ഥ നേതാക്കൾ തകർച്ചയുടെ സമയത്താണ് ഒപ്പം നിൽക്കുക” എന്ന വലിയ തത്വം സോണിയയിൽ നിന്നാണ് താൻ പഠിച്ചതെന്നും ഡികെഷി പറയുന്നു. കോൺഗ്രസ് ഭരണകാലത്തെ പല ‘ഇടപാടുകളും’ കാരണം കേസും കൂട്ടവുമായി നടന്നപ്പോൾ ഹൈക്കമാൻഡ് സംരക്ഷിച്ചതിനോടുള്ള കൃതജ്ഞതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പരിഹാസം. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കാൽക്കൽ തന്റെ രാഷ്ട്രീയ ഭാവി സമർപ്പിക്കാനും അദ്ദേഹം മറന്നിട്ടില്ല.
അതേസമയം, മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതുമായി ബന്ധപ്പെട്ടും മന്ത്രിസഭാ രൂപീകരണത്തെച്ചൊല്ലിയും ഡൽഹിയിൽ ഹൈക്കമാൻഡിന് മുന്നിൽ ദിവസങ്ങളായി കാത്തുനിൽക്കുകയാണ് കർണാടകയിലെ നേതാക്കൾ. സിദ്ധരാമയ്യ ക്യാമ്പിനെ വെട്ടിച്ച് ഗാന്ധി കുടുംബത്തിന്റെ ഗുഡ് ബുക്കിൽ ഒന്നാമതെത്താൻ ഡി.കെ. ശിവകുമാർ എറിഞ്ഞ തന്ത്രപരമായ ‘വിധേയത്വ കാർഡ്’ കൂടിയാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റ് എന്നാണ് ഡൽഹിയിലെ അണിയറ സംസാരം. സ്വന്തം സംസ്ഥാനത്തെ വോട്ടർമാരെയും എം.എൽ.എമാരെയും തൃപ്തിപ്പെടുത്തുന്നതിനേക്കാൾ വലിയ കാര്യം ഡൽഹിയിലെ ‘കുടുംബ ഭരണം’ നടത്തുന്നവരെ സോപ്പിടുക എന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ വീണ്ടും തെളിയിച്ചിരിക്കുകയാണ്.









