കുവൈറ്റ് സിറ്റി : അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാവുകയാണ്. അമേരിക്കൻ വ്യോമാക്രമണത്തിന് പ്രതികാരമായി ഇറാൻ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തി. ബുധനാഴ്ചയുണ്ടായ ഈ കനത്ത ഡ്രോൺ ആക്രമണത്തിൽ വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. നിരവധി ഇന്ത്യക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണത്തെ തുടർന്ന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈറ്റ് സിവിൽ ഏവിയേഷൻ വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയും സർവീസുകൾ മറ്റ് സമീപരാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. വിമാനത്താവളത്തിലെ യാത്രാ ടെർമിനലിലും ഇന്ധന സംഭരണശാലയിലും ആണ് ഡ്രോണുകൾ പതിച്ചത്.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചതനുസരിച്ച്, ആക്രമണത്തിൽ ഇതുവരെ 63 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിമാനത്താവള ജീവനക്കാരും യാത്രക്കാരും ഉൾപ്പെടുന്നു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റവർക്കും അവയവങ്ങൾ നഷ്ടപ്പെട്ടവർക്കും ഉൾപ്പെടെ 7 പേരെ അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയിരിക്കുകയാണ്.









