ഇന്ത്യയുമായി ഉഭയകക്ഷി പ്രശ്നങ്ങളില്ലെന്നും പാകിസ്ഥാനുമായുള്ള തുർക്കിയുടെ ബന്ധത്തെ ഇന്ത്യ മറ്റൊരു കണ്ണിലൂടെ കാണേണ്ടതില്ലെന്നും തുർക്കി വിദേശകാര്യമന്ത്രി ഹകൻ ഫിദാൻ പ്രസ്താവിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി മുൻ വിദേശകാര്യ സെക്രട്ടറി കൻവാൾ സിബൽ രംഗത്തെത്തി. തുർക്കി വർഷങ്ങളായി ഇന്ത്യയ്ക്കെതിരെ ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അവരുടെ വർദ്ധിച്ചുവരുന്ന ഇസ്‌ലാമിക ആഭിമുഖ്യം ഉഭയകക്ഷി ബന്ധത്തിന് തടസ്സമാണെന്നും അദ്ദേഹം ആരോപിച്ചു.
തുർക്കി വിദേശകാര്യമന്ത്രി സത്യസന്ധമല്ല സംസാരിക്കുന്നതെന്ന് കൻവാൾ സിബൽ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ചു. ഇന്ത്യ ബന്ധം മെച്ചപ്പെടുത്താൻ ശ്രമിക്കുമ്പോഴും തുർക്കി വർഷങ്ങളായി ഇന്ത്യയ്ക്കെതിരെ നിരന്തരമായ പ്രകോപനങ്ങൾ സൃഷ്ടിക്കുകയാണെന്ന് സിബൽ ചൂണ്ടിക്കാട്ടി. പാകിസ്ഥാനുമായി സൗഹൃദബന്ധം പുലർത്തുന്നതിൽ ഇന്ത്യയ്ക്ക് എതിർപ്പില്ല, എന്നാൽ ആ ബന്ധം ഇന്ത്യയ്ക്കെതിരായ പ്രകോപനപരമായ ഉള്ളടക്കമുള്ളതാകരുത്.
തുർക്കി പ്രസിഡന്റ് റജബ് തയിബ് എർദോഗൻ ഐക്യരാഷ്ട്രസഭയിൽ നിരന്തരം കശ്മീർ വിഷയം ഉന്നയിക്കാറുണ്ടെന്നും, പാകിസ്ഥാൻ സന്ദർശനവേളകളിൽ ഇന്ത്യയ്ക്കെതിരെ ഇസ്‌ലാമിക അധിഷ്ഠിതമായ പ്രസ്താവനകൾ നടത്താറുണ്ടെന്നും സിബൽ കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ ഇന്ത്യ വിരുദ്ധ പ്രചാരണങ്ങളുടെ പ്രധാന കേന്ദ്രമായി തുർക്കി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
പൽഗാം ഭീകരാക്രമണത്തിന് ശേഷം തുർക്കി പാകിസ്ഥാനെ പിന്തുണച്ചതാണ് ഇന്ത്യ-തുർക്കി ബന്ധം വഷളായത്. ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യയുടെ നടപടികളെ ‘പ്രകോപനം’ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് എർദോഗൻ പാകിസ്ഥാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്ന് ഇന്ത്യയിൽ തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനങ്ങൾ ഉയരുകയും, ഡൽഹി, മുംബൈ ഉൾപ്പെടെ ഒമ്പത് ഇന്ത്യൻ വിമാനത്താവളങ്ങളിൽ തുർക്കി ഏവിയേഷൻ കമ്പനിയായ സെലെബിയുടെ സുരക്ഷാ അനുമതി റദ്ദാക്കുകയും ചെയ്തിരുന്നു. കൂടാതെ, 2025 ജൂണിൽ തുർക്കിയിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 37 ശതമാനം ഇടിവും രേഖപ്പെടുത്തിയിരുന്നു.









