വാഷിംഗ്ടൺ : വെടിനിർത്തൽ കരാർ പുതുക്കാൻ ധാരണയിലെത്തി ഇസ്രായേലും ലെബനനും. വാഷിംഗ്ടണിൽ യു.എസ്. വിദേശകാര്യ മന്ത്രാലയത്തിന്റെ മധ്യസ്ഥതയിൽ നടന്ന നാലാം ഘട്ട ചർച്ചകൾക്കൊടുവിലാണ് തീരുമാനം. ഇസ്രായേലിന് നേരെയുള്ള എല്ലാവിധ ആക്രമണങ്ങളും ഹിസ്ബുള്ള അവസാനിപ്പിക്കണമെന്ന പ്രധാന നിബന്ധനയോടെയാണ് വെടിനിർത്തൽ കരാറിൽ ധാരണയിൽ എത്തിയിട്ടുള്ളത്. കൂടാതെ
ലെബനനിലെ ലിതാനി നദിക്ക് തെക്കുള്ള പ്രദേശങ്ങളിൽ നിന്ന് ഹിസ്ബുള്ള സായുധർ പൂർണ്ണമായും ഒഴിഞ്ഞുപോകണമെന്നും ഇസ്രായേൽ നിബന്ധന വച്ചിട്ടുണ്ട്.
ലെബനന്റെ തെക്കൻ മേഖലകളിൽ പ്രത്യേക സുരക്ഷാ മേഖലകളായ ‘പൈലറ്റ്’ സെക്യൂരിറ്റി സോണുകൾ’ സ്ഥാപിക്കുമെന്നും കരാർ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളിൽ മറ്റ് സായുധ ഗ്രൂപ്പുകൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട് ലെബനൻ സൈന്യത്തിന് മാത്രമായിരിക്കും പൂർണ്ണ നിയന്ത്രണം. ബെയ്റൂട്ടിന് നേരെ ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തില്ലെന്ന ഉറപ്പിന്മേലാണ് ഹിസ്ബുള്ള ആക്രമണം നിർത്താൻ അനൗദ്യോഗികമായി സമ്മതിച്ചതെന്ന് ലെബനൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ചർച്ചകളിൽ ഹിസ്ബുള്ള നേരിട്ട് പങ്കെടുത്തിട്ടില്ലെങ്കിലും ലെബനൻ സർക്കാരുമായാണ് യു.എസ്. ധാരണയിലെത്തിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനും ആണവ ചർച്ചകൾ പുനരാരംഭിക്കാനുമുള്ള ശ്രമങ്ങൾക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സം ലെബനനിലെ ഇസ്രായേൽ-ഹിസ്ബുള്ള പോരാട്ടമായിരുന്നു. ലെബനനിലെ ഇസ്രായേൽ അധിനിവേശം രൂക്ഷമായതോടെ ഇറാൻ താൽക്കാലികമായി യു.എസ് മധ്യസ്ഥതയിലുള്ള ചർച്ചകളിൽ നിന്ന് പിന്മാറിയിരുന്നു. ലെബനനിൽ സമാധാനം ഉണ്ടായാൽ മാത്രമേ ചർച്ചകൾ തുടരൂ എന്നതായിരുന്നു ഇറാന്റെ നിലപാട്. പുതിയ വെടിനിർത്തലോടെ ഈ പ്രതിസന്ധിക്ക് പരിഹാരമായിരിക്കുകയാണ്.











