നാസിക്കിലെ ടിസിഎസ് ബിപിഒ യൂണിറ്റുമായി ബന്ധപ്പെട്ട ലൈംഗിക പീഡന, മതപരിവർത്തന കേസിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം സമർപ്പിച്ച കുറ്റപത്രത്തിലാണ് പരാതിക്കാരിയായ യുവതിയുടെ മൊഴികളടക്കമുള്ള വിവരങ്ങളുള്ളത്.
പാകിസ്ഥാനി പ്രസംഗകനായ താരിഖ് ജമീൽ, വിവാദ പ്രഭാഷകൻ സാക്കിർ നായിക് എന്നിവരുടെ വീഡിയോകൾ കാണാൻ പ്രതികൾ തന്നെ നിർബന്ധിച്ചതായി 23-കാരിയായ പരാതിക്കാരി വെളിപ്പെടുത്തി. ഹിന്ദു ആചാരങ്ങളിൽ നിന്നും ദൈവങ്ങളോടുള്ള പ്രാർത്ഥനകളിൽ നിന്നും പിന്മാറാനും, പകരം ഇസ്ലാമിക പ്രാർത്ഥനകൾ നടത്താനും പ്രതികൾ നിർബന്ധിച്ചതായി കുറ്റപത്രത്തിൽ പറയുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇസ്ലാമിക വിശ്വാസം സ്വീകരിച്ചാൽ മതിയെന്നും പ്രതികൾ യുവതിയെ വിശ്വസിപ്പിച്ചതായി റിപ്പോർട്ടുണ്ട്.
ദാനിഷ് ഷെയ്ഖ്, തൗസിഫ് അത്താർ, നിദ ഖാൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. വിവാഹിതനായ ദാനിഷ് ഷെയ്ഖ് വിവാഹവാഗ്ദാനം നൽകി തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. നിദ ഖാൻ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി മറ്റ് ജീവനക്കാരെയും മതം മാറാനും ഇസ്ലാമിക രീതികൾ പിന്തുടരാനും നിർബന്ധിച്ചിരുന്നതായി എഫ്ഐആറിൽ ആരോപിക്കുന്നു.
ടിസിഎസ് ബിപിഒ യൂണിറ്റിലെ വിവിധ കേസുകളിലായി ഒൻപതോളം ജീവനക്കാർ പീഡനത്തിനും മതപരമായ നിർബന്ധിത പെരുമാറ്റത്തിനുമെതിരെ പരാതി നൽകിയിട്ടുണ്ട്. കേസിൽ ആരോപണവിധേയരായ ജീവനക്കാരെ ടിസിഎസ് ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ജീവനക്കാരുടെ സുരക്ഷയ്ക്കും അന്തസ്സിനും കമ്പനി വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും, ഏത് തരത്തിലുള്ള പീഡനങ്ങളോടും ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുന്നതെന്നും ടിസിഎസ് സിഇഒ കെ. കൃതിവാസൻ അറിയിച്ചു. നിലവിൽ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കോടതിയിൽ ജാമ്യാപേക്ഷകളിലടക്കം തുടർ നടപടികൾ നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.









