ലണ്ടൻ : ലണ്ടനിലെ ഒരു സർവകലാശാലയിൽ ഇന്ത്യൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുഖ്യ പ്രഭാഷകനായി പങ്കെടുത്ത ഒരു പരിപാടിയിൽ സംഘർഷം സൃഷ്ടിച്ച് കോക്ക്രോച്ച് ജനത പാർട്ടി അനുഭാവികൾ. യൂണിവേഴ്സിറ്റി ഓഫ് ലണ്ടനിലെ ബിർക്ക്ബെക്ക് കോളേജിൽ വച്ചായിരുന്നു സംഭവം. ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമങ്ങളും എന്ന വിഷയത്തിൽ ചീഫ് ജസ്റ്റിസ് നടത്തിയ പ്രഭാഷണത്തിന് ശേഷമുള്ള ചോദ്യോത്തര വേളയിലാണ് ചിലർ അനാവശ്യ സംഘർഷത്തിന് വഴിവെച്ചത്. ചീഫ് ജസ്റ്റിസിന്റെ പ്രഭാഷണത്തിന് പിന്നാലെ സദസ്സിലുണ്ടായിരുന്ന ഒരു വനിത ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മോശമാണെന്നും വിയോജിപ്പുകൾ അടിച്ചമർത്തപ്പെടുകയാണെന്നും സംസാരിക്കാൻ തുടങ്ങിയതോടെയാണ് രംഗം വഷളായത്. ഈ സമയം സ്റ്റേജിലുണ്ടായിരുന്ന മോഡറേറ്റർ ഇടപെട്ട് അവരെ തടയുകയായിരുന്നു.
പരിപാടിയുടെ വിഷയം ആർട്ടിഫിഷ്യൽ ഇന്റലിജൻസും അന്താരാഷ്ട്ര നിയമവുമായതിനാൽ ഈ ചോദ്യം ഇവിടെ അനുവദിക്കാൻ കഴിയില്ല എന്ന് പറഞ്ഞ് മൈക്ക് കട്ട് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഏതാനും ചില വിദ്യാർത്ഥികൾ ചേർന്ന് സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ മാസം ഒരു കോടതി വാദത്തിനിടെ വ്യാജ ഡിഗ്രിക്കാരെയും പണിയില്ലാതെ ആക്ടിവിസ്റ്റുകളായി മാറുന്ന യുവാക്കളെയും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകൾ’ (Cockroaches) എന്ന് വിശേഷിപ്പിച്ച സംഭവത്തിന് പിന്നാലെയായിരുന്നു കോക്ക്രോച്ച് ജനത പാർട്ടി എന്ന പേരിലുള്ള കൂട്ടായ്മ രൂപം കൊണ്ടിരുന്നത്.
ഇന്ന് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്ത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചത് ‘കോക്രോച്ച് ജന്ത പാർട്ടി’ എന്ന കൂട്ടായ്മയുടെ മുഖ്യ വക്താവ് സൗരവ് ദാസ് ആണ്. മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോർവേ സന്ദർശിച്ചപ്പോഴും സമാനമായ രീതിയിൽ വിഷയവുമായി ബന്ധമില്ലാത്ത ഒരു ചോദ്യം ചോദിച്ചു കൊണ്ട് ഒരു വിദേശ മാധ്യമപ്രവർത്തക സംഘർഷത്തിന് ശ്രമിച്ചിരുന്നു. കൃത്യമായ ആസൂത്രണങ്ങളോടെയാണ് ഇത്തരം സംഘർഷങ്ങൾ സൃഷ്ടിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.








