തൃശ്ശൂർ : കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുതിർന്ന സി.പി.എം നേതാക്കൾക്ക് കനത്ത തിരിച്ചടി. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച രണ്ടാംഘട്ട അന്തിമ കുറ്റപത്രം കൊച്ചി കലൂരിലെ പ്രത്യേക കോടതി അംഗീകരിച്ചു. മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ എ.സി. മൊയ്തീൻ, മുൻ മന്ത്രിയും നിലവിൽ ആലത്തൂർ എം.പി യുമായ കെ. രാധാകൃഷ്ണൻ, സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എന്നിവരടക്കമുള്ള ഉന്നത നേതാക്കൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതി വ്യക്തമാക്കി. പ്രതിപ്പട്ടികയിലുള്ള 28 പ്രതികളും വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടു.
പുതിയ ഭാരതീയ ന്യായ സംഹിത ചട്ടങ്ങൾ പ്രകാരം, വിചാരണ തുടങ്ങുന്നതിന് മുന്നോടിയായി പ്രതികളുടെ വാദം കോടതി കേട്ടിരുന്നു. തങ്ങൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും ബാങ്ക് തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവുകളില്ലെന്നുമുള്ള സിപിഎം നേതാക്കളുടെ വാദങ്ങൾ പൂർണ്ണമായി തള്ളിക്കൊണ്ടാണ് പി.എം.എൽ.എ കോടതി വിചാരണയ്ക്ക് ഉത്തരവിട്ടത്. കേസിൽ ഉൾപ്പെട്ടിട്ടുള്ള 28 പ്രതികൾക്കും കോടതി സമൻസ് അയച്ചു. ജൂലൈ നാലിന് എല്ലാ പ്രതികളും കോടതിയിൽ നേരിട്ട് ഹാജരാകണം എന്നാണ് നിർദേശം.
കരുവന്നൂർ ബാങ്ക് കേന്ദ്രീകരിച്ച് ഏതാണ്ട് 232 കോടി രൂപയുടെ തട്ടിപ്പും അതിലൂടെ വൻതോതിൽ കള്ളപ്പണ ഇടപാടും നടന്നെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സഹകരണ ബാങ്ക് അഴിമതിക്കേസിൽ ഇ.ഡി ഒരു മുൻനിര രാഷ്ട്രീയ പാർട്ടിയെ നേരിട്ട് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. പ്രധാന സിപിഎം നേതാക്കൾ കൂടാതെ സിപിഎം എന്ന സംഘടനയെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിപിഎമ്മിന്റെ ഉടമസ്ഥതയിലുള്ള ചില സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും ഇ.ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു.









