പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച വജ്രം തനിക്ക് സ്വന്തമാക്കാൻ താല്പര്യമുണ്ടായിരുന്നു എന്നും, എന്നാൽ വിദേശകാര്യ മന്ത്രാലയത്തിന്റെ കടുത്ത നിയമങ്ങളും വിലമതിപ്പും കാരണം അത് തിരികെ നൽകേണ്ടി വന്നതായും വെളിപ്പെടുത്തി മുൻ യു.എസ് പ്രഥമ വനിത ഡോ. ജിൽ ബൈഡൻ. ഈ ആഴ്ച പുറത്തിറങ്ങിയ അവരുടെ ‘വ്യൂ ഫ്രം ദി ഈസ്റ്റ് വിങ്: എ മെമ്മോയർ’ (View from the East Wing: A Memoir) എന്ന പുസ്തകത്തിലാണ് വൈറ്റ് ഹൗസ് ജീവിതത്തെക്കുറിച്ചും വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സമ്മാനങ്ങളുടെ കടുത്ത നിയമങ്ങളെക്കുറിച്ചും അവർ മനസ്സ് തുറന്നത്.
2023 ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിച്ച വേളയിൽ ജിൽ ബൈഡന് സമ്മാനിച്ച 7.5 കാരറ്റിന്റെ പ്രകൃതിദത്തമല്ലാത്ത വജ്രം വലിയ വാർത്തയായിരുന്നു. ഭാരതത്തെ ലാബ് നിർമ്മിത വജ്രങ്ങളുടെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ പ്രതീകമായാണ് മോദി ആ മനോഹരമായ വജ്രം സമ്മാനിച്ചത്. ന്റെ ജന്മനാട്ടിൽ വെച്ച് 2,500 ഡോളർ ചിലവഴിച്ചാണ് ഇത് നിർമ്മിച്ചതെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അതിന്റെ ബില്ലും അദ്ദേഹം കൈമാറിയിരുന്നു. അതുകൊണ്ടുതന്നെ അത്രയും തുക സർക്കാരിലേക്ക് ഒടുക്കി അത് സ്വന്തമായി സൂക്ഷിക്കാൻ ജിൽ ബൈഡൻ ആലോചിച്ചു.
എന്നാൽ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം ഈ വജ്രം ഔദ്യോഗികമായി പരിശോധിച്ചപ്പോൾ ഇതിന് 20,000 ഡോളർ വിലമതിപ്പാണ് ഇട്ടത്. യു.എസ് നിയമപ്രകാരം ഇത്രയും വലിയ തുക നൽകി അത് വാങ്ങാൻ സാധിക്കാത്തതുകൊണ്ട് ജിൽ ബൈഡൻ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു. അമേരിക്കൻ ധാർമ്മിക നിയമങ്ങൾ അനുസരിച്ച് പ്രഥമ കുടുംബത്തിന് ലഭിക്കുന്ന വിലകൂടിയ സമ്മാനങ്ങളെല്ലാം വ്യക്തിപരമല്ല, മറിച്ച് ഫെഡറൽ ഗവൺമെന്റിന്റെ വകയാണ്. വജ്രം സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിലും ഔദ്യോഗിക ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കാൻ ജിൽ ബൈഡന് അനുമതി ലഭിച്ചു. അവർ ആ വജ്രം ഒരു മോതിരത്തിൽ പതിപ്പിച്ച് ഔദ്യോഗിക ചടങ്ങുകളിൽ ധരിക്കാറുണ്ടായിരുന്നു.
വൈറ്റ് ഹൗസിലെ കാലാവധി കഴിഞ്ഞതോടെ ഈ മോതിരം അവർ ഗവൺമെന്റ് സംഭരണശാലയിലേക്ക് തിരികെ നൽകി. അവിടെയുള്ള ലക്ഷക്കണക്കിന് പ്രസിഡൻഷ്യൽ സമ്മാനങ്ങൾക്കൊപ്പം ഈ വജ്രമോതിരവും സൂക്ഷിച്ചിരിക്കുകയാണ്. തനിക്ക് ലഭിച്ച മറ്റ് ചില സമ്മാനങ്ങളെക്കുറിച്ചും ജിൽ ബൈഡൻ പുസ്തകത്തിൽ ഓർക്കുന്നുണ്ട്. ഫ്രഞ്ച് പ്രഥമ വനിത ബ്രിജിത് മാക്രോൺ സമ്മാനിച്ച ബ്രേസ്‌ലെറ്റ് അതിന്റെ വൈകാരിക മൂല്യം കാരണം ജിൽ ബൈഡൻ സ്വന്തം പണം നൽകി ഗവൺമെന്റിൽ നിന്നും വാങ്ങി ഇപ്പോഴും ധരിക്കുന്നുണ്ട്.








