മനില : ഫിലിപ്പീൻസിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ ഒരു മരണം. തെക്കൻ ഫിലിപ്പീൻസിൽ തിങ്കളാഴ്ച പുലർച്ചെയോടെ അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രാദേശിക സമയം രാവിലെ 7.37 ഓടെയാണ് ഭൂകമ്പം ഉണ്ടായത്, ബുറിയാസിന് പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറ് 24.7 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. മിൻഡാനാവോ ദ്വീപിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്. ദുരന്തത്തിന് പിന്നാലെ ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ വ്യാപകമായ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
കടലിനടിയിൽ ഏകദേശം 10 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്. കോട്ടബറ്റോ ട്രെഞ്ചിലെ പ്ലേറ്റുകളുടെ ചലനമാണ് ഇത്രയും വലിയ ഭൂകമ്പത്തിന് കാരണമായതെന്ന് ഫിലിപ്പീൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്മോളജി വ്യക്തമാക്കി. പ്രഭവകേന്ദ്രത്തിന് തൊട്ടടുത്തുള്ള വാണിജ്യ നഗരമായ ജനറൽ സാന്റോസ് സിറ്റിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.








