ആഗോള പ്രതിരോധ രംഗത്ത് ഭാരതത്തിന്റെ സൈനിക ശക്തിയും തന്ത്രപ്രധാനമായ മേധാവിത്വവും വിളിച്ചോതുന്ന പുതിയ റിപ്പോർട്ടുകൾ പുറത്ത്. അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ ‘സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്’ (SIPRI) ഇന്ന് പുറത്തുവിട്ട ഏറ്റവും പുതിയ ‘സിപ്രി ഇയർബുക്ക് 2026’ ലാണ് ഭാരതത്തിന്റെ ആണവായുധ ശേഖരത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയെന്ന വിവരമുള്ളത്. അയൽരാജ്യവും ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രവുമായ പാകിസ്താനെക്കാൾ ഏറെ മുന്നിലെത്തി ഭാരതം തങ്ങളുടെ ആണവ പ്രതിരോധശേഷി ശക്തമാക്കിയിരിക്കുന്നു. ദേശീയ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും മുൻഗണന നൽകുന്ന ഭാരത സർക്കാരിന്റെ ശക്തമായ നിലപാടുകളുടെ വിജയമായാണ് ഈ കുതിച്ചുചാട്ടം വിലയിരുത്തപ്പെടുന്നത്.
സിപ്രിയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭാരതത്തിന്റെ ആണവ പോർമുനകളുടെ (Nuclear Warheads) എണ്ണം 2025-ലെ 180-ൽ നിന്നും 2026-ൽ 190 ആയി ഉയർന്നു. അതായത്, ഒറ്റ വർഷത്തിനുള്ളിൽ ഭാരതം തങ്ങളുടെ ആയുധശേഖരത്തിലേക്ക് 10 അതിമാരക ആണവായുധങ്ങൾ കൂടിയാണ് കൂട്ടിച്ചേർത്തത്. അതേസമയം, ഭാരതത്തെ തകർക്കാൻ ആണവായുധം കൊണ്ട് നിരന്തരം ഭീഷണി മുഴക്കാറുള്ള പാകിസ്താന്റെ ആണവ ശേഷിയിൽ യാതൊരു മാറ്റവുമില്ലാതെ 170 ആയി തന്നെ തുടരുകയാണ്. സാമ്പത്തിക തകർച്ചയിലും രാഷ്ട്രീയ അസ്ഥിരതയിലും ഉലയുന്ന പാകിസ്താന് ഭാരതത്തിന്റെ ഈ വൻ മുന്നേറ്റം വലിയ പ്രഹരമാണ് സമ്മാനിച്ചിരിക്കുന്നത്.
പാകിസ്താനുമായുള്ള ദീർഘകാല തർക്കങ്ങൾക്കൊപ്പം തന്നെ, അതിർത്തിയിൽ അനാവശ്യ പ്രകോപനങ്ങൾ സൃഷ്ടിക്കുന്ന ചൈനയെ പൂർണ്ണമായും പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരതം ഇപ്പോൾ മുന്നോട്ട് പോകുന്നത്. ചൈനയിലെ ഏത് പ്രധാന നഗരങ്ങളെയും ലക്ഷ്യസ്ഥാനങ്ങളെയും നിമിഷനേരം കൊണ്ട് ചാരമാക്കാൻ ശേഷിയുള്ള അതിമാരക ദീർഘദൂര ആണവ മിസൈൽ വിന്യാസ സംവിധാനങ്ങളാണ് ഭാരതം അതിവേഗം ആധുനികീകരിച്ചുകൊണ്ടിരിക്കുന്നത്. അഗ്നി-5 (Agni-V) പോലുള്ള മാരക മിസൈലുകളും അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ആണവ മിസൈലുകളും ഭാരതത്തിന്റെ പ്രതിരോധ കോട്ടയ്ക്ക് കൂടുതൽ കരുത്തുപകരുന്നു. ചൈനയുടെ ഏത് അധിനിവേശ മോഹങ്ങളെയും നേരിടാൻ ഭാരതം സജ്ജമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രതിരോധ നവീകരണം.
ആഗോളതലത്തിൽ ഒൻപത് ആണവ ശക്തികളായ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധം ശക്തമാക്കുമ്പോൾ ഭാരതം ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സൈനിക ശക്തിയായും ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനത്തും തുടരുകയാണ്. 2025 മെയ് മാസത്തിൽ അതിർത്തിയിൽ ഉണ്ടായ കടുത്ത സൈനിക പ്രതിസന്ധിയെയും സൈബർ ആക്രമണങ്ങളെയും ഭാരതം ശക്തമായി അതിജീവിച്ചിരുന്നു. പാകിസ്താന്റെ വ്യോമ-മിസൈൽ താവളങ്ങളെ ലക്ഷ്യമിട്ട് ഭാരതം നടത്തിയ ശക്തമായ തന്ത്രപരമായ നീക്കങ്ങൾ ശത്രുരാജ്യങ്ങളെ ഭയപ്പെടുത്തിയിരുന്നു. വിദേശ ശക്തികൾക്ക് മുന്നിൽ തലകുനിക്കാതെ, സ്വന്തം മണ്ണിൽ തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിച്ച് ഭാരതം കൈവരിക്കുന്ന ഈ ആണവ മേധാവിത്വം ഏഷ്യൻ ഭൂഖണ്ഡത്തിലെ തന്നെ ശക്തി സന്തുലിതാവസ്ഥയെ മാറ്റിമറിക്കുമെന്നുറപ്പാണ്.











