ഇറാനും ഇസ്രയേലും തമ്മിലുള്ള സൈനിക സംഘർഷം വീണ്ടും യുദ്ധഭൂമിയിലേക്ക് വഴിമാറുന്നതിനിടെ, അന്താരാഷ്ട്ര തലത്തിൽ വലിയ നടുക്കമുണ്ടാക്കുന്ന പ്രസ്താവനയുമായി ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ രംഗത്ത്. ഇന്ന് രാത്രി ഇറാൻ തലസ്ഥാനമായ ടെഹ്റാൻ കത്തിക്കണമെന്നാണ് അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇത് മേഖലയിൽ വൻ യുദ്ധപ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലെബനൻ തലസ്ഥാനമായ ബെറൂട്ടിൽ ഇസ്രയേൽ നടത്തിയ കടുത്ത വ്യോമാക്രമണങ്ങൾക്ക് പിന്നാലെ ഇറാൻ ശക്തമായ തിരിച്ചടി നൽകിയതായാണ് റിപ്പോർട്ടുകൾ. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാൻ വൻതോതിൽ മിസൈൽ വർഷം നടത്തിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം അഴിച്ചുവിട്ടതോടെ അതിർത്തികൾ യുദ്ധക്കളമായി മാറി.
കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇസ്രയേലും യുഎസും സംയുക്തമായി ഇറാന് എതിരെ സൈനിക നീക്കം ആരംഭിച്ചത്. ഇതോടെ യുദ്ധം തടയാൻ പാക്കിസ്ഥാന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ സമാധാന ചർച്ചകൾ ആരംഭിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിൽ മാസം മുതൽ ഇരുവിഭാഗവും വെടിനിർത്തൽ തുടർന്നുപോരുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ ചർച്ചകളെല്ലാം പൂർണ്ണമായി പരാജയപ്പെടുകയാണുണ്ടായത്. ചർച്ചകൾ പാളിയതോടെ ഇരുരാജ്യങ്ങളും വീണ്ടും ആയുധമെടുത്ത് പരസ്പരം ആക്രമണം ശക്തമാക്കുകയായിരുന്നു. ഇതിനിടയിലാണ് ഇറാന്റെ നെഞ്ചിലേക്ക് നേരിട്ട് ആക്രമണം നടത്തണമെന്ന ഇസ്രയേൽ മന്ത്രിയുടെ ഈ വിവാദ പ്രസ്താവന പുറത്തുവരുന്നത്.









