മനില : ഫിലിപ്പീൻസിനെ തകർത്ത വൻ ഭൂചലനത്തിൽ മരണസംഖ്യ 19 കടന്നു. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. തകർന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും കുടുങ്ങിക്കിടക്കുന്ന വരെ കണ്ടെത്താൻ പരിശോധന തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പ്രാദേശിക സമയം രാവിലെ 7.37 ഓടെയാണ് ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനമാണ് ഉണ്ടായത്. ദുരന്തബാധിത പ്രദേശങ്ങളിൽ ഫിലിപ്പീൻസ് സൈന്യവും ദുരന്തനിവാരണ സേനയും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ആളുകൾ ഉറക്കത്തിലായിരുന്ന സമയത്തുണ്ടായ അപ്രതീക്ഷിത പ്രകമ്പനം ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. ഭൂചലനത്തിന്റെ തീവ്രതയിൽ പ്രധാന നഗരങ്ങളിലെ റോഡുകളിൽ വിള്ളലുകൾ വീഴുകയും വൈദ്യുതി-വാർത്താവിനിമയ ബന്ധങ്ങൾ പൂർണ്ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു. പ്രഭവകേന്ദ്രത്തിന് സമീപമുള്ള നഗരങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഭൂകമ്പത്തിന് പിന്നാലെ തീരപ്രദേശങ്ങളിൽ ഉയരത്തിലുള്ള സുനാമി തിരമാലകൾ ആഞ്ഞടിച്ചതും പരിഭ്രാന്തി പരത്തി.
ഭൂമിശാസ്ത്രപരമായി പസഫിക് ‘റിംഗ് ഓഫ് ഫയർ’ മേഖലയിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പീൻസിൽ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്ഫോടനങ്ങളും പതിവാണ്. എന്നാൽ അടുത്ത കാലത്തുണ്ടായ ഏറ്റവും മാരകമായ ദുരന്തങ്ങളിലൊന്നാണ് ഇപ്പോഴത്തേതെന്നാണ് പ്രാഥമിക വിലയിരുത്തൽ.








