ഐക്യരാഷ്ട്രസഭയിൽ പാക്കിസ്ഥാനെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇന്ത്യ. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകളെ ‘ഫിത്‌ന അൽ ഹിന്ദുസ്ഥാൻ’ (Fitna al Hindustan) എന്ന് വിശേഷിപ്പിച്ച് പാക്കിസ്ഥാൻ അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനിലെ സിവിലിയന്മാരുടെ മരണത്തിന് കാരണക്കാർ പാക്കിസ്ഥാനാണെന്ന് ചൂണ്ടിക്കാണിച്ച ഇന്ത്യ, തങ്ങളുടെ മേലുള്ള ഉത്തരവാദിത്തം മറച്ചുവെക്കാനാണ് പാക് ഭരണകൂടം ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെക്കുറിച്ച് ചർച്ച ചെയ്യാൻ കൂടിയ യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ ഹരീഷ് പർവതനേനി പാക്കിസ്ഥാന്റെ മുഖംമൂടി അഴിച്ചുകാട്ടിയത്.
പാക്കിസ്ഥാൻ തങ്ങളുടെ സ്വന്തം അതിർത്തിക്കുള്ളിൽ വളർത്തുന്നതും പ്രവർത്തിക്കുന്നതുമായ നിരവധി ഭീകരസംഘടനകൾക്ക് ‘ഫിത്‌ന അൽ ഹിന്ദുസ്ഥാൻ’ എന്ന ലേബൽ നൽകിയിരിക്കുകയാണ്. ഈ ഭീകരസംഘടനകൾ ഇന്ത്യക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്ന് യാതൊരു തെളിവുകളുമില്ലാതെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ വരുത്തിതീർക്കാനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്. കുറ്റം മുഴുവൻ ഇന്ത്യയുടെ മേൽ ചാരി രക്ഷപ്പെടാനുള്ള പാക്കിസ്ഥാന്റെ ഈ തന്ത്രത്തെ ഇന്ത്യ യുഎന്നിൽ ശക്തമായി എതിർത്തു തോൽപ്പിച്ചു.
അഫ്ഗാനിസ്ഥാനിൽ നടന്ന ആക്രമണങ്ങളെ ഒരു ‘കൂട്ടക്കൊല’ ആയി ചിത്രീകരിക്കാനാണ് പാക്കിസ്ഥാൻ ശ്രമിച്ചത്. എന്നാൽ സ്വന്തം മണ്ണിലെ ഭീകരവാദത്തിൽ നിന്നും ലോകശ്രദ്ധ തിരിക്കാനും തങ്ങളുടെ ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടാനുമാണ് പാക്കിസ്ഥാൻ ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് ഭരണകൂടം നടത്തുന്ന ഈ നുണപ്രചാരണം അന്താരാഷ്ട്ര സമൂഹത്തെ പൂർണ്ണമായി വഴിതെറ്റിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അംബാസഡർ ഹരീഷ് പർവതനേനി കൂട്ടിച്ചേർത്തു.












