മുംബൈ ക്രിക്കറ്റ് ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ടി20 മുംബൈ 2026 (ടൂർണമെന്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറുടെ മാസ്മരിക ഓൾറൗണ്ട് പ്രകടനം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരുപോലെ കളം നിറഞ്ഞ അർജുന്റെ കരുത്തിൽ ബാന്ദ്ര ബ്ലാസ്റ്റേഴ്‌സിനെതിരെ എആർസിഎസ് അന്ധേരി ഒൻപത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബാന്ദ്ര ബ്ലാസ്റ്റേഴ്‌സിന് തുടക്കത്തിലേ കനത്ത പ്രഹരമാണ് അർജുൻ നൽകിയത്. വെറും അഞ്ച് പന്തുകളുടെ വ്യത്യാസത്തിൽ ബാന്ദ്രയുടെ രണ്ട് ഓപ്പണർമാർ ഉൾപ്പെടെ മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ പ്രതീക കുമാർ യാദവിനെയും പരാഗ് ഖാനാപുർക്കറെയും പുറത്താക്കി അർജുൻ ബാന്ദ്രയുടെ തകർച്ചയ്ക്ക് തുടക്കമിട്ടു.
പവർപ്ലേ അവസാനിക്കുമ്പോൾ 37 റൺസിന് 5 വിക്കറ്റ് എന്ന അതീവ ഗുരുതരമായ നിലയിലായിരുന്നു ബാന്ദ്ര. തന്റെ മൂന്ന് ഓവർ സ്പെല്ലിൽ ഒരു മെയ്ഡൻ ഓവർ ഉൾപ്പെടെ വെറും 11 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് അർജുൻ വീഴ്ത്തിയത്. പിന്നീട് ഏഴാം നമ്പരിൽ ഇറങ്ങിയ ഓം കേശ്കാമത് (49), ഒൻപതാം നമ്പരിൽ ഇറങ്ങിയ സാഗർ ഛാബ്രിയ (44) എന്നിവരുടെ പ്രകടനമാണ് ബാന്ദ്രയെ 20 ഓവറിൽ 144/9 എന്ന ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.
145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ എആർസിഎസ് അന്ധേരിക്ക് ഓപ്പണർ ദിവ്യാൻഷ് സക്സേനയിലൂടെ (26) മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ മൂന്നാം ഓവറിൽ ദിവ്യാൻഷ് പുറത്തായതോടെ അന്ധേരിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.
തുടർന്ന് മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ അർജുൻ ടെണ്ടുൽക്കർ കളി പൂർണ്ണമായി അന്ധേരിയുടെ കൈപ്പിടിയിലാക്കി. യുവതാരം മുഷീർ ഖാനെ കൂട്ടുപിടിച്ച് അർജുൻ ബാന്ദ്ര ബൗളർമാരെ നിലംപരിശാക്കി. വെറും 34 പന്തുകളിൽ നിന്ന് പുറത്താകാതെ 66 റൺസാണ് അർജുൻ അടിച്ചുകൂട്ടിയത്. ഇരുവരും ചേർന്ന് തകർക്കാൻ കഴിയാത്ത സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ വെറും 13.5 ഓവറിൽ ഒരൊറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അന്ധേരി ലക്ഷ്യം കണ്ടു.












