വാഷിംഗ്ടൺ : ഇന്ത്യക്കാർക്കും യുഎസിൽ ജോലിക്ക് ശ്രമിക്കുന്ന മറ്റു വിദേശികൾക്കും വലിയ ആശ്വാസം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രംപ് ഭരണകൂടം പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന എച്ച്-1ബി വിസകൾക്ക് ഏർപ്പെടുത്തിയ ഒരു ലക്ഷം ഡോളർ (ഏകദേശം 84 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) ഫീസ് യു.എസ് ഫെഡറൽ കോടതി റദ്ദാക്കി. ഈ ഫീസ് വർദ്ധനവ് നിയമവിരുദ്ധമായ ഒരു “നികുതി” ആണെന്നും പാർലമെന്റിന്റെ അനുമതിയില്ലാതെ ഇത്തരം ഒരു തുക ഈടാക്കാൻ ഭരണകൂടത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടിയാണ് ഈ കോടതിവിധിയിലൂടെ ഉണ്ടായിരിക്കുന്നത്.
ബോസ്റ്റണിലെ യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ലിയോ സൊറോക്കിൻ ആണ് വിധി പ്രസ്താവിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള 20 യു.എസ് സംസ്ഥാനങ്ങളിലെ അറ്റോർണി ജനറൽമാർ സംയുക്തമായി നൽകിയ ഹർജിയിലാണ് ഈ നിർണായക ഉത്തരവ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ കോടതിവിധിയിലൂടെ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് അമേരിക്കക്കാരുടെ തൊഴിലവസരങ്ങൾ സംരക്ഷിക്കുക എന്ന വാദമുയർത്തിക്കൊണ്ട് എച്ച്-1ബി വിസ ഫീസ് നേരത്തെ ഉണ്ടായിരുന്ന 2000 മുതൽ 5000 ഡോളർ വരെ എന്നതിൽ നിന്നും ഒറ്റയടിക്ക് 1,00,000 ഡോളറായി ഉയർത്തിയിരുന്നത്.
വിദേശ തൊഴിലാളികളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു ഡൊണാൾഡ് ട്രംപ് ഈ ഉത്തരവിലൂടെ ലക്ഷ്യം വെച്ചിരുന്നത്. അമേരിക്കൻ കമ്പനികൾക്ക് തദ്ദേശീയമായി യോഗ്യരായ ജീവനക്കാരെ ലഭിക്കാത്ത സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്ന് ശാസ്ത്രം, സാങ്കേതികവിദ്യ , എഞ്ചിനീയറിംഗ് തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധരെ നിയമിക്കാൻ ഉപയോഗിക്കുന്ന താൽക്കാലിക വിസയാണ് എച്ച്-1ബി. ഈ വിസയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യക്കാരാണ്. ട്രംപ് ഭരണകൂടം ഈ വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കുന്നതാണ്.










