ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റെസ്റ്റോറന്റിന് വൻ തുക പിഴയും ഒപ്പം തികച്ചും അപൂർവ്വമായ ശിക്ഷാവിധിയും പ്രഖ്യാപിച്ച് ഉപഭോക്തൃ കോടതി. പുതുച്ചേരിയിലെ പ്രമുഖ റെസ്റ്റോറന്റായ ‘ബിരിയാണി ആൻഡ് കോ’ (Briyani & Co) എന്ന സ്ഥാപനത്തിനെതിരെയാണ് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടത്. പരാതിക്കാരനായ പി. സുന്ദരകുമാര മണികണ്ഠന് മാനസിക വിഷമം ഉണ്ടാക്കിയതിനും സേവനത്തിലെ വീഴ്ചയ്ക്കും പരിഹാരമായി 10,000 രൂപ നഷ്ടപരിഹാരവും കേസ് നടത്തിപ്പ് ചെലവിലേക്ക് 3,000 രൂപയും നൽകാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ ഇതോടൊപ്പം കോടതി നൽകിയ മറ്റൊരു അപൂർവ്വ ശിക്ഷയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാകുന്നത്. പരാതിക്കാരന് അടുത്ത അഞ്ച് ആഴ്ചകളിലായി 10 പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി തികച്ചും സൗജന്യമായി നൽകാനാണ് കോടതി ഉത്തരവ്. ഓരോ ഞായറാഴ്ചയും രണ്ട് പ്ലേറ്റ് വീതം ബിരിയാണി കൃത്യമായ ഗുണനിലവാരത്തോടെ പരാതിക്കാരന് എത്തിച്ചു നൽകണം.
കഴിഞ്ഞ വർഷം ഡിസംബർ 8-നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സുന്ദരകുമാര മണികണ്ഠനും സുഹൃത്ത് മുഹമ്മദ് നിയാസുദീനും ചേർന്ന് ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കുന്നതിനിടയിലാണ് അതിൽ ചത്ത ഈച്ചയെ കണ്ടെത്തുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ഇവിടെ ഭക്ഷണം പാകം ചെയ്യുന്നതെന്ന് ആരോപിച്ച് ഇവർ ഉടൻ തന്നെ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും തുടർന്ന് 1.30 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയുമായിരുന്നു. കോടതി നോട്ടീസ് അയച്ചപ്പോൾ തങ്ങൾക്ക് ഇതിൽ ഉത്തരവാദിത്തമില്ലെന്ന രീതിയിലാണ് റെസ്റ്റോറന്റ് അധികൃതർ ആദ്യം നിയമപരമായി മറുപടി നൽകിയത്.
എന്നാൽ, സംഭവം നടന്ന ഉടൻ പരാതിക്കാരൻ ഗൂഗിളിൽ ഇട്ട റിവ്യൂവിന് താഴെ റെസ്റ്റോറന്റ് അധികൃതർ മാപ്പ് പറയുകയും ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. പൊതുമധ്യത്തിൽ തെറ്റ് സമ്മതിക്കുകയും നിയമത്തിന് മുന്നിൽ അത് നിഷേധിക്കുകയും ചെയ്യുന്ന റെസ്റ്റോറന്റിന്റെ ഈ ഇരട്ടത്താപ്പ് നയത്തെ കോടതി രൂക്ഷമായി വിമർശിച്ചു. പരാതിക്കാരൻ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് പ്രസിഡന്റ് എസ്. മുത്തുവേൽ, അംഗങ്ങളായ എ.എസ്. സുവിത, ജി. അറുമുഖം എന്നിവരടങ്ങിയ കമ്മീഷൻ ഉപഭോക്താവിന് അനുകൂലമായി വിധി പ്രസ്താവിച്ചത്. സുരക്ഷിതമല്ലാത്തതും മലിനവുമായ ഭക്ഷണം വിളമ്പുന്നത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം കടുത്ത കുറ്റമാണെന്ന് കോടതി ഓർമ്മിപ്പിച്ചു.











