പാക് അധിനിവേശ കശ്മീരിൽ (PoK) സ്വന്തം ജനതയ്ക്ക് നേരെ പാകിസ്താൻ നടത്തുന്ന അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കും കൂട്ടക്കൊലയ്ക്കുമെതിരെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ശക്തമായ നിലപാടുമായി ഭാരതം. പിഒകെയിലെ രാവലകോട്ടിൽ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ നിരായുധരായ കശ്മീരികൾക്ക് നേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ 27-ലധികം പേർ കൊല്ലപ്പെട്ട സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. കശ്മീരി ജനതയെ കൂട്ടക്കുരുതി നടത്തുന്ന പാകിസ്താൻ്റെ ക്രൂരതകൾക്ക് അന്താരാഷ്ട്ര സമൂഹം അവരെക്കൊണ്ട് തീർച്ചയായും മറുപടി പറയിക്കുമെന്നും കുറ്റക്കാർ വിചാരണ ചെയ്യപ്പെടുമെന്ന് പ്രത്യാശിക്കുന്നതായും ഇന്ത്യ വ്യക്തമാക്കി. സ്വന്തം മണ്ണിൽ നടക്കുന്ന ഈ അടിച്ചമർത്തലുകളിൽ നിന്നും പരാജയങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിച്ചുവിടാൻ പാകിസ്താൻ വലിയ രീതിയിലുള്ള വ്യാജ വാർത്തകളും (Fake News) എഡിറ്റ് ചെയ്ത വീഡിയോകളും പ്രചരിപ്പിക്കുകയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.
ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 27 ആണെന്ന് പാകിസ്താൻ അവകാശപ്പെടുമ്പോഴും, സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്ന ദൃശ്യങ്ങൾ പ്രകാരം യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ കൂടുതലാണെന്നാണ് വ്യക്തമാകുന്നത്. പാക് ഭരണകൂടം അവിടെ ഏർപ്പെടുത്തിയിരിക്കുന്ന ഇന്റർനെറ്റ്-മാധ്യമ വിലക്കുകൾ ലംഘിച്ചാണ് ചോർന്നുകിട്ടുന്ന വിവരങ്ങൾ ഭീകരമായ ഈ നരനായാട്ടിന്റെ യഥാർത്ഥ ചിത്രം പുറത്തുവിടുന്നത്. പാകിസ്താൻ്റെ ഭാഗത്തുനിന്നും നിരന്തരമായി ഉണ്ടാകുന്ന ഇത്തരം കള്ളപ്രചാരണങ്ങൾ അവരുടെ സ്വന്തം പരാജയങ്ങൾ മൂടിവെക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ട് പറഞ്ഞു.
സ്വന്തം ജനതയെ പട്ടിണിക്കിട്ടും തോക്കിൻമുനയിൽ നിർത്തിയും പാകിസ്താൻ നടത്തുന്ന ഈ ക്രൂരതകൾ ഇനി ആഗോള സമൂഹത്തിന് മുന്നിൽ ഒളിച്ചുവെക്കാൻ കഴിയില്ലെന്നും ഭാരതത്തിന്റെ അവിഭാജ്യ ഘടകമായ പാക് അധീന കശ്മീരിലെ ജനങ്ങളുടെ സുരക്ഷയിലും മനുഷ്യാവകാശങ്ങളിലും ഇന്ത്യയ്ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വേദികളിൽ പാകിസ്താൻ്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നതാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം.










