രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തി സംസ്ഥാനത്ത് വീണ്ടും ബംഗ്ലാദേശി പൗരന്മാരുടെ നുഴഞ്ഞുകയറ്റവും വ്യാജരേഖ ചമയ്ക്കലും. ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന് വ്യാജ രേഖകളുണ്ടാക്കി കേരളത്തിൽ ഒളിവിൽ താമസിച്ചുവരികയായിരുന്ന മുപ്പതുകാരിയായ ബംഗ്ലാദേശി യുവതിയെ കാസർകോട് പൊലീസ് പിടികൂടി. ബംഗ്ലാദേശ് സ്വദേശിനിയായ സൽമ കാത്തുൽ (30) എന്ന യുവതിയാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കാഞ്ഞങ്ങാട് പൊലീസിന്റെ വലയിലായത്. ബംഗ്ലാദേശിൽ നിന്നും അതിർത്തി കടന്ന് കൊൽക്കത്തയിലെത്തിയ ഇവർ അവിടെവെച്ച് ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന വ്യാജ ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ പണം നൽകി സംഘടിപ്പിക്കുകയായിരുന്നു. ഈ വ്യാജരേഖകൾ ഉപയോഗിച്ചാണ് ഇവർ സുരക്ഷിത താവളമായി കേരളം തിരഞ്ഞെടുത്തതും മലപ്പുറത്തെ ഒരു പ്രമുഖ ഹോട്ടലിൽ ജോലി സമ്പാദിച്ചതും.
മലപ്പുറത്ത് ഹോട്ടൽ ജീവനക്കാരിയായി ജോലി ചെയ്തുവരുന്നതിനിടയിലാണ് ഇവർ കാഞ്ഞങ്ങാട് സ്വദേശിയായ ഒരു യുവാവിനെ പരിചയപ്പെടുന്നത്. ഇയാൾ കാഞ്ഞങ്ങാട്ട് ഇതിലും നല്ല ശമ്പളമുള്ള മറ്റൊരു ജോലി ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തതനുസരിച്ചാണ് യുവതി മലപ്പുറത്തുനിന്നും ട്രെയിൻ മാർഗ്ഗം കാസർകോട് എത്തിയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷനിൽ നിരീക്ഷണം നടത്തുകയായിരുന്ന പൊലീസ് സംഘം ഇവരെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഇവരുടെ കയ്യിലുള്ള ആധാർ കാർഡും പാൻ കാർഡും വ്യാജമാണെന്നും ഇവർ ബംഗ്ലാദേശ് സ്വദേശിനിയാണെന്നും പോലീസിന് ബോധ്യപ്പെട്ടത്.
യുവതിക്ക് അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘങ്ങളുമായോ അതോ രാജ്യവിരുദ്ധ ശക്തികളുമായോ ബന്ധമുണ്ടോ എന്നറിയാൻ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്ത കേന്ദ്രീകരിച്ച് ഇത്തരം വിദേശികൾക്ക് വ്യാജ തിരിച്ചറിയൽ രേഖകൾ നിർമ്മിച്ച് നൽകുന്ന വൻ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേരളത്തിലെ വിവിധ ജില്ലകളിൽ ഇത്തരത്തിൽ നിരവധി ബംഗ്ലാദേശികൾ വ്യാജരേഖകളുമായി തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. അറസ്റ്റിലായ സൽമ കാത്തുലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനുള്ള നടപടികൾ പൊലീസ് പൂർത്തിയാക്കി വരികയാണ്.








