കൊല്ലം : ഇതര സംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിൽ താമസിച്ച് വന്നിരുന്ന ബംഗ്ലാദേശി സംഘം കൊല്ലത്ത് നിന്നും അറസ്റ്റിൽ. കൊട്ടാരക്കര ലോവർ കരിക്കം പ്രദേശത്തു നിന്നാണ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും അടക്കം പത്ത് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായത്. ഭീകരവിരുദ്ധ സ്ക്വാഡിൽ നിന്നുള്ള നിർണ്ണായക വിവരത്തെത്തുടർന്ന് കൊട്ടാരക്കര പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
നിരവധി വ്യാജ രേഖകളും പോലീസ് ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. വ്യാജ ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ്, പാൻ കാർഡ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കാർഡ്, വിവിധ ബാങ്ക് അക്കൗണ്ട് രേഖകൾ, കേരളത്തിൽ ഭക്ഷണശാല നടത്തുന്നതിനുള്ള ലൈസൻസ് എന്നിവയെല്ലാം ഈ സംഘം നിയമവിരുദ്ധമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞദിവസം കൊല്ലം ചവറയിൽ നിന്ന് രേഖകളില്ലാതെ താമസിച്ച് ആക്രി കച്ചവടം നടത്തിവന്ന മിലൻ ഖാൻ, മുകൾ ഖണ്ഡാൽ എന്നീ ബംഗ്ലാദേശ് ദമ്പതികളെ ചവറ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ മിലിട്ടറി ഇന്റലിജൻസും എടിഎസും ചേർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊട്ടാരക്കരയിലെ ലോവർ കരിക്കം ഭാഗത്ത് തമ്പടിച്ചിരിക്കുന്ന വലിയൊരു സംഘത്തെക്കുറിച്ച് കൃത്യമായ വിവരം ലഭിക്കുന്നത്.
തുടർന്ന് എടിഎസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് ലോവർ കരിക്കത്തെ താവളത്തിൽ മിന്നൽ റെയ്ഡ് നടത്തുകയായിരുന്നു. കെ. ഫറൂദ് (42), മുഹമ്മദ് നയിം ഖാൻ (28),
മുഹമ്മദ് ഇമ്രാൻ ഖാൻ (43),
മുഹമ്മദ് അലി ഹുസൈൻ (43),
ഖദീജ (38), മുംതാസ് (37), മുഹമ്മദ് ആരിഫ് (26) എന്നിവരും മൂന്ന് ചെറിയ കുട്ടികളുമാണ് സംഘത്തിൽ ഉള്ളത്. കൊട്ടാരക്കരയിൽ ഒരു മാസം മുൻപാണ് ഈ സംഘം എത്തിയതെങ്കിലും, ഇവർ വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയവരാണെന്ന് പോലീസ് കണ്ടെത്തി. ആക്രിക്കടയിലെ തൊഴിലാളികളായി ജോലി ചെയ്ത്, ഒരേ സ്ഥലത്ത് അധികകാലം നിൽക്കാതെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി മാറിമാറി താമസിക്കുകയായിരുന്നു ഇവരുടെ രീതി. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.








