കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കി വീണ്ടും നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ലോക്സഭ എംപിമാരായ സാവോനി ഘോഷും മാലാ റോയും ആണ് ഏറ്റവും ഒടുവിലായി മമത ബാനർജിയെ കൈവിട്ട് വിമത പാർട്ടിയോടൊപ്പം ചേർന്നിരിക്കുന്നത്. ജാദവ്പൂർ മണ്ഡലത്തിൽ നിന്നുള്ള യുവ എംപിയും യൂത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമാണ് സാവോനി ഘോഷ്. കൊൽക്കത്ത ദക്ഷിണ മണ്ഡലത്തിൽ നിന്നുള്ള മുതിർന്ന എംപിയും ഓൾ ഇന്ത്യ തൃണമൂൽ മഹിളാ കോൺഗ്രസ് അധ്യക്ഷയുമാണ് മാലാ റോയ്. മമതയുടെ വിശ്വസ്തരായിരുന്ന സാവോനി ഘോഷും മാലാ റോയും കൂടി വിമതർക്കൊപ്പം ചേർന്നാൽ ലോക്സഭയിലും തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും.
സാവോനി ഘോഷ് ലോക്സഭയിലെ തൃണമൂൽ വിമത വിഭാഗത്തിന് നേതൃത്വം നൽകുന്ന കകോലി ഘോഷ് ദസ്തിദാറിനെ ബന്ധപ്പെടുകയും പിളർപ്പ് ഗ്രൂപ്പിന് പിന്തുണ നൽകുകയും വിഭാഗത്തെ പിന്തുണയ്ക്കുന്ന രേഖകളിൽ ഒപ്പിടുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ആക്രമണത്തിന് ഇരയായപ്പോൾ പാർട്ടി നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ല എന്നതാണ് മമത വിഭാഗത്തിനെതിരെയുള്ള സാവോനിയുടെ പ്രധാന പരാതികളിലൊന്ന്. ആ കാലയളവിൽ ഒറ്റപ്പെട്ടതായി തോന്നിയതായും പാർട്ടിക്കുള്ളിൽ ആരും തന്നെ പിന്തുണച്ചില്ലെന്നും സാവോനി ഘോഷ് സൂചിപ്പിക്കുന്നു.











