ന്യൂഡൽഹി : ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച ജനപ്രതിനിധിയായ പ്രധാനമന്ത്രി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ നരേന്ദ്ര മോദിയെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് നേതാക്കൾ ആദരിച്ചു. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രത്യേക പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് എൻഡിഎ നേതാക്കൾ മോദിക്ക് ആദരവർപ്പിച്ചത്. സഖ്യത്തിലെ 70-ലധികം പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. പശ്ചിമ ബംഗാളിന്റെ പ്രശസ്തമായ ‘ഝാൽമുരി’ കഴിച്ച് സന്തോഷം പങ്കുവെച്ചുകൊണ്ടാണ് എൻഡിഎ നേതാക്കൾ ഈ പ്രത്യേക അവസരം ആഘോഷിച്ചത്.
ബുധനാഴ്ച നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കിയതോടെയാണ് ഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹം പ്രത്യേക സ്ഥാനം ഉറപ്പിച്ചത്. ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് തകർത്താണ് മോദി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം ഭരിക്കുന്ന പ്രധാനമന്ത്രിയായി ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഭാരത് മണ്ഡപത്തിൽ ഒത്തുകൂടിയ എൻഡിഎ നേതാക്കൾ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളർപ്പിച്ച് സംയുക്ത പ്രമേയം പാസാക്കി. ഈ ചരിത്ര മുഹൂർത്തത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ ചാർ ധാം തീർത്ഥാടന കേന്ദ്രങ്ങളായ ഗംഗോത്രി, യമുനോത്രി, ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങളിലും ഗംഗാ നദീതീരങ്ങളിലും പ്രധാനമന്ത്രിക്കായി പ്രത്യേക പൂജകൾ നടന്നു.
ഭാരത് മണ്ഡപത്തിലെ യോഗത്തിന് ശേഷം നടന്ന ചായസൽക്കാരത്തിലാണ് നേതാക്കൾക്കായി ‘ഝാൽമുരി’ ഒരുക്കിയത്. അടുത്തിടെ നടന്ന പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎയുടെ മികച്ച വിജയത്തിന് പിന്നാലെയാണ് ബംഗാളിന്റെ തനത് വിഭവമായ ഝാൽമുരി ഇന്ത്യ ഒട്ടാകെ വൈറലായി മാറിയിരുന്നത്. പ്രധാനമന്ത്രി മോദിയോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും എൻഡിഎ സഖ്യകക്ഷികളായ ചന്ദ്രബാബു നായിഡു , പവൻ കല്യാൺ, ചിരാഗ് പാസ്വാൻ തുടങ്ങിയ മുൻനിര നേതാക്കളും ഝാൽമുരി കഴിച്ചുകൊണ്ട് സൗഹൃദം പങ്കിട്ടു.











