ന്യൂഡൽഹി : തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭാ എംപിയും പ്രശസ്ത ബംഗാളി ചലച്ചിത്ര നടിയുമായ കോയൽ മല്ലിക് രാജിവെച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യസഭയിൽ നിന്നും രാജിവെയ്ക്കുന്ന നാലാമത്തെ ടിഎംസി എംപിയാണ് കോയൽ മല്ലിക്. വെറും 66 ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് തൃണമൂൽ കോൺഗ്രസ് കോയൽ മല്ലിക്കിനെ രാജ്യസഭാ എംപി ആക്കിയിരുന്നത്. ഇതോടെ രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസിന്റെ ആകെ അംഗബലം വെറും ഒൻപത് ആയി കുറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃണമൂൽ കോൺഗ്രസിൽ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കും ആഭ്യന്തര കലാപങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ സത്യപ്രതിജ്ഞ ചെയ്ത് വെറും 2 മാസം മാത്രം പിന്നിടുമ്പോൾ കോയൽ മല്ലിക് പാർലമെന്റിന്റെ ഉപരിസഭയിൽ നിന്നും പടിയിറങ്ങുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് മുൻ ഡിജിപി രാജീവ് കുമാർ, മുൻ മന്ത്രി ബാബുൽ സുപ്രിയോ എന്നിവർക്കൊപ്പം കോയൽ മല്ലിക്കിനെയും മമത ബാനർജി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. തുടർന്ന് ഏപ്രിൽ 3-നാണ് കോയൽ ഔദ്യോഗികമായി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബി കുടുംബത്തിലേക്ക് വിവാഹം കഴിച്ചയച്ച കോയലിനെ സഭയിലെത്തിക്കുന്നതിലൂടെ കൊൽക്കത്തയിലെ ഭവാനിപൂരിലുള്ള പഞ്ചാബി വോട്ടർമാരെ ആകർഷിക്കുക എന്നതായിരുന്നു മമതയുടെ രാഷ്ട്രീയ ലക്ഷ്യം. എന്നാൽ പാർട്ടിയിൽ അഴിമതി ആരോപണങ്ങളും വിമത നീക്കങ്ങളും ശക്തമായതോടെ, കലുഷിതമായ രാഷ്ട്രീയത്തിൽ നിന്നും മാറിനിൽക്കാൻ കോയൽ തീരുമാനിക്കുകയായിരുന്നു എന്നാണ് സൂചന.










