തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിസ്ഥാനത്തുള്ള ചെന്നൈയിലെ ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന വിവാദ സ്ഥാപനത്തിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച സർക്കാർ തീരുമാനം വൻ വിവാദത്തിലേക്ക്. കേസിൽ സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായിരുന്ന അഡ്വ. കെ.ബി. പ്രദീപിനെയാണ് ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ ആയി സർക്കാർ നിയമിച്ചത്. ഇതുവരെ ഹൈക്കോടതിയിൽ ദേവസ്വം വകുപ്പിനായി വാദിക്കാൻ ‘സീനിയർ ഗവൺമെന്റ് പ്ലീഡർ’ പദവി മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഈ കീഴ്‌വഴക്കം മറികടന്നാണ് അഡ്വ. കെ.ബി. പ്രദീപിന് വേണ്ടി ‘സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ’ എന്ന പുതിയ പദവി പ്രത്യേകമായി നൽകി ദേവസ്വം വകുപ്പ് ഉത്തരവിറക്കിയത്.
ശബരിമലയുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള കേസിൽ കുറ്റാരോപിതരായ കമ്പനിയുടെ വക്കീലിനെത്തന്നെ വകുപ്പിന്റെ തലപ്പത്ത് നിയമിച്ചത് ശരിയായില്ലെന്ന വിമർശനമാണ് ഇപ്പോൾ സർക്കാരിനെതിരെ ഉയരുന്നത്. അതേസമയം, ഈ നിയമനത്തെ പൂർണ്ണമായി ന്യായീകരിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ രംഗത്തെത്തി. കുറ്റാരോപിതരായ പ്രതിഭാഗത്തിന്റെ ദൗർബല്യങ്ങളും കേസിലെ പഴുതുകളും കൃത്യമായി അറിയാവുന്ന ഒരാൾ ദേവസ്വം വകുപ്പിന്റെ അഭിഭാഷകനായി വരുന്നത് കേസ് ശക്തമായി നടത്തുന്നതിന് നല്ല കാര്യമാണെന്നായിരുന്നു മന്ത്രി കെ മുരളീധരന്റെ പ്രതികരണം.
ഈ നിയമനം നടത്തിയത് മുഖ്യമന്ത്രിയാണെന്നും അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരത്തിൽ പെട്ട കാര്യമായതിനാൽ താൻ അതിൽ ഇടപെടില്ലെന്നും കെ. മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ ഈ വിവാദ ഉത്തരവിനെതിരെ പ്രതിപക്ഷ സംഘടനകളും ഭക്തജന കൂട്ടായ്മകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് സൂചന. വരും ദിവസങ്ങളിൽ കോടതിയിലും ഈ നിയമനം ചോദ്യം ചെയ്യപ്പെട്ടേക്കാൻ സാധ്യതയുണ്ട്.









