ഒമാൻ തീരത്ത് വച്ച് ഇന്ത്യൻ ജീവനക്കാരുള്ള മറ്റൊരു കപ്പൽ കൂടി ആക്രമിക്കപ്പെട്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. മാർഷൽ ഐലൻഡ്‌സ് പതാകയുള്ള ‘എംടി ലിയാക്കി ഫ്രീഡം’ എന്ന ഓയിൽ ടാങ്കറിന് നേരെ ഒമാൻ ഉൾക്കടലിൽ വെള്ളിയാഴ്ച രാത്രി ആക്രമണം ഉണ്ടായെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത്.
“ഞങ്ങൾ ലിയാക്കി ഫ്രീഡം കപ്പലിന്റെ മാസ്റ്ററുമായി നേരിട്ട് സംസാരിച്ചു. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്,” എന്ന് വിദേശകാര്യ മന്ത്രാലയം വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.
ആഗോളതലത്തിൽ ഇന്ത്യൻ നാവികരെ പ്രതിനിധീകരിക്കുന്ന ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യയും ആദ്യം ആക്രമണം നടന്നതായി സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും, പിന്നീട് കപ്പലിലെ ജീവനക്കാരുമായി സംസാരിച്ച ശേഷം വാർത്ത നിഷേധിച്ചു രംഗത്തെത്തി. സ്വന്തം നാവികർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ ഇന്ത്യ കടുത്ത അമർഷം രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ ജേസൺ മീക്‌സിനെ ഇന്ത്യ ഇതിനകം രണ്ടുതവണ വിളിപ്പിച്ച് കടുത്ത പ്രതിഷേധം അറിയിച്ചു. ഇത്തരം ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും അന്താരാഷ്ട്ര കപ്പൽ ചാലുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വെള്ളിയാഴ്ച രാത്രി വൈകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ച് പ്രതിഷേധം അറിയിച്ചു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ഇത്തരം മാരകമായ നീക്കങ്ങൾ ഒട്ടും ന്യായീകരിക്കാൻ കഴിയില്ലെന്ന് ജയശങ്കർ എക്സിൽ കുറിച്ചു.
ഈ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാൻ ആണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറ്റപ്പെടുത്തിയെങ്കിലും, ഇറാൻ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞു. ശ്രദ്ധ തിരിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ വെറും ഒളിച്ചുകളി മാത്രമാണ് ഇതെന്നും അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ടെഹ്‌റാൻ പ്രതികരിച്ചു.








