ആഗോള ഭീകരരായ ഹാഫിസ് സയീദിനെയും മസൂദ് അസ്ഹറിനെയും സ്വന്തം ‘അളിയന്മാരെപ്പോലെ’ സകല വിവിഐപി പരിഗണനകളും നൽകി പാകിസ്താൻ താലോലിക്കുകയാണെന്ന് ജമ്മു കശ്മീർ മുൻ പോലീസ് മേധാവി (ഡിജിപി) എസ്.പി വൈദ്. ഭാരതത്തിനെതിരെ നിരന്തരം നിഴൽയുദ്ധം നയിക്കുന്ന പാക് ഭരണകൂടത്തിന്റെയും ഐഎസ്ഐയുടെയും ഇരട്ടത്താപ്പാണ് ഇപ്പോൾ പാക് അധീന കശ്മീരിൽ (PoJK) നടക്കുന്ന ചോരക്കളിയിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഭാരതവിരുദ്ധ ഭീകരർക്ക് വിവിഐപി സുരക്ഷയും ഔദ്യോഗിക അകമ്പടിയും നൽകി പാകിസ്താൻ സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുമ്പോൾ, അടിസ്ഥാന അവകാശങ്ങൾക്കായി സമാധാനപരമായി പ്രതിഷേധിക്കുന്ന പിഒകെയിലെ സാധാരണ ജനങ്ങളെ ഭീകരവാദികളായി മുദ്രകുത്തി പാക് സൈന്യം ക്രൂരമായി വേട്ടയാടുകയാണെന്ന് എൻഡിടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
പാക് അധീന കശ്മീരിൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ഗോതമ്പ് വിലവർദ്ധനവ്, അമിത വൈദ്യുതി ചാർജ്, ഭരണകൂട ഭീകരത എന്നിവയ്ക്കെതിരെ ജനകീയ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്ന സിവില് സൊസൈറ്റി കൂട്ടായ്മയായ ‘ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി’യെ (JAAC) പാകിസ്താൻ നിരോധിച്ചുകഴിഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്ന ഇവരെ ഭീകര സംഘടനയായി പ്രഖ്യാപിച്ച പാക് ഭരണകൂടം, ഈ കമ്മിറ്റിയുടെ നേതാക്കളുടെ തലയ്ക്ക് ഒരു കോടി രൂപയാണ് വിലയിട്ടിരിക്കുന്നത്. ആഗോളതലത്തിൽ ലക്ഷക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ഭീകരന്മാരെ നെഞ്ചോട് ചേർക്കുകയും, വിശപ്പിനും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന സ്വന്തം പൗരന്മാരെ വേട്ടയാടുകയും ചെയ്യുന്ന പാകിസ്താന്റെ ഈ നയം ലോകത്തിന് മുന്നിൽ അവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്നതാണെന്ന് എസ്.പി വൈദ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ പാക് അധീന കശ്മീരിൽ നിന്നും അയ്യായിരത്തിലധികം സാധാരണക്കാരെയാണ് പാക് സൈന്യവും രഹസ്യാന്വേഷണ ഏജൻസികളും ചേർന്ന് കാണാതാക്കിയത്. പാക് സൈന്യത്തിന്റെ ക്രൂരതകൾക്കെതിരെ പ്രതികരിക്കുന്ന ആരെയും ഭീകരമുദ്ര കുത്തി തട്ടിക്കൊണ്ടുപോയി കൊന്നൊടുക്കുകയാണ്. ഇതിനുപുറമേ, കശ്മീരിന്റെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ അട്ടിമറിക്കാൻ പാകിസ്താൻ ആസൂത്രിതമായി നീക്കം നടത്തുന്നുണ്ട്. ഷിയാ ഭൂരിപക്ഷ പ്രദേശമായ ഗിൽജിത്-ബാൾട്ടിസ്ഥാനിൽ ഭൂരിപക്ഷം അട്ടിമറിക്കാനായി സുന്നി വിഭാഗക്കാരെ കൂട്ടത്തോടെ പാർപ്പിക്കുകയാണ്. കൂടാതെ, ഭാരത അതിർത്തിയോട് ചേർന്നുള്ള പിഒകെ മേഖലകളിലേക്ക് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള വിരമിച്ച പാക് സൈനികരെ വ്യാപകമായി താമസിപ്പിച്ച് പ്രദേശത്തെ തദ്ദേശീയരെ ന്യൂനപക്ഷമാക്കാനും ഇസ്‌ലാമാബാദ് ശ്രമിക്കുന്നുണ്ട്.
വർഷങ്ങളായി പാക് സൈന്യത്തിന്റെ അടിച്ചമർത്തലുകളും ക്രൂരതകളും അനുഭവിച്ച് നെഞ്ചിൽ സൂക്ഷിച്ച ജനങ്ങളുടെ കനലുകളാണ് ഇപ്പോൾ പിഒകെയിൽ വലിയ ജനകീയ പ്രക്ഷോഭമായി ആളിപ്പടരുന്നത്. ഭാരതത്തിന്റെ ഭാഗമായ കശ്മീരിൽ മോദി സർക്കാരിന്റെ കീഴിൽ വൻ വികസന കുതിപ്പും സമാധാനവും പുലരുമ്പോൾ, പാകിസ്താൻ കൈയേറി വെച്ചിരിക്കുന്ന കശ്മീരിലെ ജനങ്ങൾ പട്ടിണിയും നരകയാതനയുമാണ് അനുഭവിക്കുന്നത്. ഭാരതത്തിലെ കശ്മീരികളുടെ സ്വാതന്ത്ര്യവും ജീവിതനിലവാരവും കാണുന്ന പിഒകെയിലെ ജനങ്ങൾ ഇപ്പോൾ പാക് ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിക്കഴിഞ്ഞു.











