അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പണവും ആയുധവും നൽകി സ്പോൺസർ ചെയ്യുന്ന പാകിസ്താനുമായി ഇനി ഒരു തുള്ളി വെള്ളം പോലും പങ്കുവെയ്ക്കാൻ ഭാരതം തയ്യാറല്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഹൈദരാബാദിൽ തെലങ്കാന ബിജെപി സംഘടിപ്പിച്ച ബുദ്ധിജീവികളുടെ സംഗമത്തിൽ (ഇന്റലക്ച്വൽ മീറ്റ്) സംസാരിക്കവേയാണ് പാകിസ്താന്റെ സാമ്പത്തിക-കാർഷിക നട്ടെല്ല് ഒടിക്കുന്ന കടുത്ത പ്രഖ്യാപനം പ്രതിരോധമന്ത്രി നടത്തിയത്. സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഭാഷ മനസ്സിലാകാത്ത ഭീകരരാഷ്ട്രത്തിന് എങ്ങനെ മറുപടി നൽകണമെന്ന് ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിലൂടെ ഭാരതീയ വ്യോമസേന കൃത്യമായി കാണിച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹൈദരാബാദിലെ ഡിആർഡിഒ (DRDO) അഡ്വാൻസ്ഡ് വെപ്പൺ സിസ്റ്റം കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു രാജ്നാഥ് സിങ്ങിന്റെ ഈ സിംഹഗർജ്ജനം.
കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ പാക് പിന്തുണയോടെ നടന്ന ക്രൂരമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് 1960 മുതൽ നിലനിന്നിരുന്ന സിന്ധുനദീജലക്കരാർ (Indus Waters Treaty) അസാധുവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചത്. ഇന്ത്യയിൽ നിന്ന് ഉത്ഭവിച്ച് പാകിസ്താനിലേക്ക് ഒഴുകുന്ന ആറ് നദികളിലെ വെള്ളം പൂർണ്ണമായും ഭാരതത്തിലെ കർഷകർക്കും ജനങ്ങൾക്കും ഉപയോഗപ്രദമാകുംവിധം തടഞ്ഞുനിർത്താനുള്ള വൻ പദ്ധതികളാണ് ജലശക്തി മന്ത്രാലയം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത്. ഭാരതത്തിന്റെ വെള്ളം കുടിച്ച് ഭാരതത്തിലെ നിരപരാധികളെ കൊന്നൊടുക്കാൻ ഭീകരരെ അയക്കുന്ന പാകിസ്താന്റെ ഇരട്ടത്താപ്പ് ഇനി അനുവദിക്കില്ലെന്ന ഉറച്ച ദേശീയ നിലപാടിലാണ് കേന്ദ്ര സർക്കാർ.
ഭാരതത്തിന്റെ അതിർത്തികൾക്ക് നേരെ വ്യോമാക്രമണ ഭീഷണി ഉയർന്നപ്പോൾ തദ്ദേശീയമായി വികസിപ്പിച്ച ആകാശ്, ബ്രഹ്മോസ് മിസൈലുകളുപയോഗിച്ച് ശത്രുവിന്റെ കോട്ടകൾ തകർത്ത ‘ഓപ്പറേഷൻ സിന്ദൂർ’ ഭാരതത്തിന്റെ പ്രതിരോധ കരുത്തിന്റെ തെളിവാണെന്ന് രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. പാക് വ്യോമസേനയുടെ താവളങ്ങളെയും ഭീകരകേന്ദ്രങ്ങളെയും തച്ചുടച്ച ഈ സൈനിക നീക്കത്തിന് പിന്നാലെ, ഭാരതത്തെ പൂർണ്ണമായും സുരക്ഷിതമാക്കാൻ ‘മിഷൻ സുദർശൻ ചക്ര’ എന്ന പേരിൽ അത്യാധുനിക മൾട്ടി ലെവൽ മിസൈൽ പ്രതിരോധ സംവിധാനം സജ്ജമാക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.











