ധർമസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ പ്രമുഖ നടൻ പ്രകാശ് രാജിനെതിരെ വൻ ഗൂഢാലോചന ആരോപണവുമായി കേസിലെ ഒന്നാം പ്രതി ചിന്നയ്യ രംഗത്ത്. ധർമസ്ഥല ക്ഷേത്രത്തിനും അവിടുത്തെ ധർമാധികാരിക്കുമെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജും സംഘവും തന്നോട് ആവശ്യപ്പെടുകയും നിർബന്ധിക്കുകയും ചെയ്തു എന്നാണ് ചിന്നയ്യ കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
കേസിലെ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി എത്രയും പെട്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ഈ ഞെട്ടിക്കുന്ന ആരോപണങ്ങളുള്ളത്. ഹർജി പരിഗണിച്ച കോടതി പ്രകാശ് രാജ് അടക്കമുള്ള എതിർകക്ഷികൾക്ക് നോട്ടീസയക്കാൻ നിർദേശിക്കുകയും കേസ് ഈ മാസം 29-ലേക്ക് മാറ്റുകയും ചെയ്തു.
നടൻ പ്രകാശ് രാജ്, മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യൂട്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥലം ധർമാധികാരിക്കെതിരേ നടത്തിയ വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു ഇതെല്ലാം എന്നാണ് ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ഇവർ പറഞ്ഞത് പ്രകാരമാണ് താൻ പ്രവർത്തിച്ചിരുന്നത്. ഈ പദ്ധതി പൂർണ്ണമായി വിജയിച്ചാൽ തനിക്ക് അരക്കോടി രൂപ (50 ലക്ഷം രൂപ) നൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തിരുന്നതായും ഹർജിയിൽ പറയുന്നു. ഒരു ദിവസം രാത്രി ഏകദേശം 8 മണിയോടെ ഗിരീഷ് മട്ടന്നവർ പ്രകാശ് രാജിനെ ഫോണിൽ വിളിച്ച ശേഷം ഫോൺ ചിന്നയ്യയ്ക്ക് കൈമാറുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ തന്നോട് പ്രകാശ് രാജ് തമിഴിലാണ് സംസാരിച്ചതെന്ന് ചിന്നയ്യ പറയുന്നു. തുടർന്ന്, ഗിരീഷ് മട്ടന്നവർ പറയുന്ന നിർദേശപ്രകാരം തന്നെ അധികൃതരുടെ മുന്നിൽ പോയി മൊഴി നൽകാൻ പ്രകാശ് രാജ് തന്നോട് ആവശ്യപ്പെട്ടതായും ചിന്നയ്യ ആരോപിക്കുന്നു.
ധർമ്മസ്ഥലത്തിനെതിരെ വളരെ ആസൂത്രിതമായ വൻ ഗൂഢാലോചനയാണ് അരങ്ങേറിയത്. മഹേഷ് ഷെട്ടി തിമരോഡി, ഗിരീഷ് മട്ടന്നവർ, വിത്തൽ ഗൗഡ, ജയന്ത് എന്നിവരാണ് ഈ ഗൂഢാലോചനയുടെ മുഖ്യ ശില്പികൾ. ഇതിനായി വലിയ തോതിൽ കോടികൾ ഒഴുകിയിട്ടുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. ഗൂഢാലോചനയ്‌ക്കായി ഉപയോഗിച്ച ഫണ്ടിൽ ഭൂരിഭാഗവും എത്തിയത് കേരളത്തിൽ നിന്നാണെന്നാണ് ചിന്നയ്യയുടെ മറ്റൊരു പ്രധാന ആരോപണം. ചിത്രദുർഗ സ്വദേശിയായ രാമ നാഗരാജ് എന്നയാളാണ് ഇതിനായുള്ള പണം നൽകിയത്. ചിന്നയ്യയുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നതിന്റെ കൃത്യമായ വിശദാംശങ്ങളും രേഖകളും ഹർജിയോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.








