സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ നയങ്ങൾക്കും കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകളുടെ സൗജന്യ ബസ് യാത്രയ്ക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. സൗജന്യ ബസ് യാത്രയുടെ ഉദ്ഘാടനം സി.പി.ഐ.എം എം.എൽ.എമാർ പൂർണ്ണമായി ബഹിഷ്‌കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ പറയുന്നത് ഒന്നുമല്ല നടപ്പാക്കുന്നതെന്നും ഇത് വെറും ആളെപ്പറ്റിക്കലാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഇതിനൊപ്പം ശബരിമല മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ വെളിപ്പെടുത്തലുകൾക്കും സംസ്ഥാനത്തെ മറ്റ് രാഷ്ട്രീയ വിവാദങ്ങൾക്കും അദ്ദേഹം കടുത്ത ഭാഷയിൽ മറുപടി നൽകി. എല്ലാ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നാണ് കോൺഗ്രസ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യമെന്ന് മാറ്റിപ്പറഞ്ഞിരിക്കുന്നു.
മലബാർ മേഖലയിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നില്ല. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനം കൊണ്ട് മലബാറിലെ സ്ത്രീകൾക്ക് യാതൊരു പ്രയോജനവുമില്ല. പറയുന്നത് നടപ്പാക്കാത്ത ഈ ആളെപ്പറ്റിക്കൽ പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകളിൽ നിന്നും സി.പി.ഐ.എം എം.എൽ.എമാർ പൂർണ്ണമായി വിട്ടുനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പത്മകുമാറിനെ പൂർണ്ണമായി തള്ളിക്കളഞ്ഞു. “എ. പത്മകുമാറിന് മറുപടി പറയേണ്ട കാര്യം എനിക്കില്ല. അത് പത്മകുമാറിനോട് തന്നെ ചോദിക്കുക. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി നടപടി നേരിടുന്ന വ്യക്തിയാണ് അദ്ദേഹം,” എന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി ഒരു മാസത്തിനുള്ളിൽ രണ്ട് രാജികളാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനകീയ പ്രതിഷേധത്തെ തുടർന്നാണ് മന്ത്രി ബെന്നി രാജിവെച്ചത്. സർക്കാരിൽ വലിയ രീതിയിലുള്ള സ്വജനപക്ഷപാതമാണ് നടക്കുന്നത്. ഇതിലൊന്നും മുഖ്യമന്ത്രിയോ സർക്കാരോ ഇതുവരെ വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വർണ്ണക്കൊള്ളക്കേസിലെ പ്രധാന പ്രതിയുടെ വക്കീലും ബി.ജെ.പി സഹയാത്രികനുമായ വ്യക്തിയെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആക്കിയ നടപടി അതീവ ഗൗരവമുള്ളതാണ്. കേസിന്റെ പ്രധാന ഫയലുകളെല്ലാം നേരത്തെ കണ്ട വ്യക്തിയെത്തന്നെ പ്രോസിക്യൂട്ടറാക്കിയത് കേസ് അട്ടിമറിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ സർവ്വകലാശാലാ വൈസ് ചാൻസലർമാർ സംഘപരിവാർ വേദികളിൽ എത്തിയത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. ആർ.എസ്.എസിന്റെ നൂറാം വാർഷികത്തിൽ അതിന്റെ സംഘാടകരെപ്പോലെയാണ് വി.സിമാർ പ്രവർത്തിക്കുന്നത്. ഇത് കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കുന്നതാണെന്നും ഇതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി വ്യക്തമായ മറുപടി പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.










