അഞ്ച് വർഷത്തെ നിയമപോരാട്ടങ്ങളും പരസ്പരമുള്ള കൈപ്പേറിയ അനുഭവങ്ങളും വെറും നിമിഷങ്ങൾ കൊണ്ട് ഇല്ലാതായപ്പോൾ, കോടതിമുറിയിൽ വെച്ച് വിവാഹമോചന ഹർജി കീറിയെറിഞ്ഞ് ഭർത്താവിന്റെ നെഞ്ചിലേക്ക് ഓടിക്കയറി ഭാര്യ. ഡൽഹിയിലെ ഒരു കോടതിമുറിയിലാണ് നാടകീയവും വൈകാരികവുമായ ഈ അപൂർവ്വ നിമിഷം അരങ്ങേറിയത്.
വർഷങ്ങളായി നീണ്ടുനിന്ന സ്ത്രീധന പീഡനക്കേസും വിവാഹമോചന ഹർജിയും ഒടുവിൽ സ്നേഹത്തിന്റെയും ദയയുടെയും ഒരു ഒറ്റപ്രവൃത്തിയിലൂടെ ഒന്നിക്കലിലേക്ക് വഴിമാറിയ ആ സുന്ദരമായ കഥ നമുക്ക് ജീവിതത്തിൽ ഒരു പാഠമായി എടുക്കാം.2020-ൽ വിവാഹിതരായ ശിഖ സിംഗും സൗരഭും തമ്മിൽ കുറച്ചുകാലത്തെ ദാമ്പത്യത്തിന് ശേഷമാണ് തർക്കത്തിലാകുന്നത്. തുടർന്ന് ഭർത്താവിനെതിരെ ശിഖ സ്ത്രീധന പീഡനക്കേസ് ഫയൽ ചെയ്യുകയും ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയുമായിരുന്നു.
തുടർച്ചയായ കോടതി വാദങ്ങളും സാമ്പത്തിക ബാധ്യതകളും ഇരു കുടുംബങ്ങളെയും, പ്രത്യേകിച്ച് ശിഖയുടെ കുടുംബത്തെ വലിയ രീതിയിൽ തളർത്തി. മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ നിയമപോരാട്ടങ്ങൾക്കായി ശിഖയുടെ പിതാവ് തന്റെ സമ്പാദ്യം ഭൂരിഭാഗവും ചിലവഴിച്ചിരുന്നു. കേസ് നീണ്ടുപോകുന്നതിനിടയിൽ കടുത്ത മാനസിക സമ്മർദ്ദം കാരണം ശിഖയുടെ പിതാവിന് പെട്ടെന്ന് ഹൃദയാഘാതം സംഭവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കുടുംബം അദ്ദേഹത്തെ ആദ്യം ഒരു സർക്കാർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തനിക്കെതിരെ ശക്തമായ കേസ് നടത്തുന്ന കുടുംബമായിരുന്നിട്ടും, ഭാര്യാപിതാവിന്റെ അസുഖവിവരമറിഞ്ഞ സൗരഭ് ശത്രുതയെല്ലാം മറന്ന് സഹായത്തിനെത്തി. അദ്ദേഹം ഇടപെട്ട് ഭാര്യാപിതാവിനെ ഗുരുഗ്രാമിലെ മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും കൃത്യസമയത്ത് മികച്ച ചികിത്സ ഉറപ്പാക്കി അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു.
പിതാവ് സുഖം പ്രാപിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് വിവാഹമോചനക്കേസിന്റെ അടുത്ത വാദത്തിനായി ഇരുവരും ഡൽഹിയിലെ കോടതിയിലെത്തുന്നത്. വക്കീലന്മാർ പതിവുപോലെ തങ്ങളുടെ വാദപ്രതിവാദങ്ങൾ തുടർന്നു. ഇതിനിടയിൽ, കേസ് പരിഗണിച്ച ജഡ്ജി സൗരഭിനോട് ഇപ്പോഴും വിവാഹമോചനം വേണോ എന്ന് ചോദിച്ചു. ചോദ്യം കേട്ട സൗരഭ് ശിഖയെ നോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഒരു ലളിതമായ നോട്ടവും പുഞ്ചിരിയും ശിഖയുടെ മനസ്സിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന എല്ലാ ദേഷ്യവും വിഷമവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കി.
വികാരഭരിതയായ ശിഖ മറ്റൊന്നും ആലോചിക്കാതെ തന്റെ കയ്യിലുണ്ടായിരുന്ന വിവാഹമോചന ഹർജി കോടതിമുറിയിൽ വെച്ച് തന്നെ കീറിയെറിഞ്ഞു. നിയമത്തിന്റെ കടുംപിടുത്തങ്ങൾക്കും വർഷങ്ങൾ നീണ്ട വാദങ്ങൾക്കും മാറ്റാൻ കഴിയാത്തത് ഒരൊറ്റ ദയാപ്രവൃത്തിയിലൂടെ മാറ്റാൻ കഴിയുമെന്ന് തെളിയിച്ച നിമിഷമായിരുന്നു അത്.
വേർപിരിയാൻ എത്തിയ കോടതിമുറിയിൽ നിന്നും പുതിയൊരു ജീവിതത്തിലേക്ക് കൈകോർത്ത് ഇറങ്ങിപ്പോയ ശിഖയും സൗരഭും ഇന്ന് സോഷ്യൽ മീഡിയയിലെമ്പാടും വലിയ ചർച്ചയാവുകയാണ്.









